എറണാകുളം: വൈദ്യുതി ബോർഡിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധനയിൽ സിഐടിയുവിന് ഉജ്ജല വിജയം. 7 സംഘടനകൾ മത്സരിച്ച തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ സിഐടിയു വിജയത്തോടെ അംഗീകാരമുള്ള ഏക യൂണിയനായി മാറി. 53.42 ശതമാനം വോട്ട് കരസ്ഥമാക്കിയ സംഘടനയ്ക്ക് സോൾ ബാർഗെയിനിങ് ഏജന്‍റ് പദവി ലഭിച്ചു.
കെഎസ്ഇബി ഹിതപരിശോധന: സിഐടിയുവിന് ഉജ്ജ്വല വിജയം, അംഗീകാരം ലഭിച്ച ഏക യൂണിയന്‍ - kseb referendum latest
മത്സരരംഗത്തുണ്ടായിരുന്ന മറ്റ് സംഘടനകള്‍ക്കൊന്നും അംഗീകാരം ലഭിക്കാനാവശ്യമായ 15 ശതമാനം വോട്ട് നേടാനായില്ല. ഇതോടെ അംഗീകാരമുള്ള ഏക യൂണിയനായി സിഐടിയു മാറി.
ആകെ പോൾ ചെയ്‌ത 26,246 വോട്ടുകളിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) 13,634 വോട്ടുകള്‍ സ്വന്തമാക്കി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) 3,810 വോട്ടും (14.93%) യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫണ്ട് 3,796 വോട്ടും (14.87%) കേരള വൈദ്യുതി മസ്‌ദുർ സംഘ് (ബിഎംഎസ്) 2,096 വോട്ടും (8.21%) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് യൂണിയൻ 1,432 വോട്ടും (5.65%) കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ (കെഇഇഎസ്ഒ) 530 വോട്ടും (2.47%) ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻൻ 15 വോട്ടും (0.05%) കരസ്ഥമാക്കി. പോൾ ചെയ്‌ത വോട്ടുകളിൽ 108 എണ്ണം അസാധുവായിരുന്നു.
ഏപ്രില്‍ 28നായിരുന്നു തെരഞ്ഞെടുപ്പ്. എറണാകുളം റീജിയണൽ ജോയിന്‍റ് ലേബർ കമ്മിഷണറുടെ കാര്യാലയത്തിലാണ് വോട്ടെണ്ണല്‍ നടന്നത്. വരണാധികാരിയായ അഡീഷണൽ ലേബർ കമ്മിഷണർ (ഐആർ) കെ ശ്രീലാൽ ഫലപ്രഖ്യാപനം നടത്തി. പോൾ ചെയ്‌ത വോട്ടിന്‍റെ 15 ശതമാനമോ അതിലധികമോ വോട്ട് മറ്റൊരു സംഘടനയ്ക്കും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത മറ്റ് സംഘടനകൾക്ക് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് വരണാധികാരി കെ ശ്രീലാൽ അറിയിച്ചു.