കേരളം

kerala

ETV Bharat / city

എല്‍ഡിഎഫ് പിടിച്ചെടുത്ത കോതമംഗലം തിരിച്ചു പിടിക്കാൻ യുഡിഎഫ് - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

ആന്‍റണി ജോണാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഷിബു തെക്കുംപുറമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എൻഡിഎയില്‍ നിന്ന് ബിഡിജെഎസ് ആണ് മത്സരിക്കുന്നത്. ഷൈൻ കെ. കൃഷ്‌ണനാണ് സ്ഥാനാര്‍ഥി.

kothamagalam news  kothamagalam assembly seat  election news  കോതമംഗലം വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  കോതമംഗലം മണ്ഡലം
കോതമംഗലം

By

Published : Mar 22, 2021, 12:00 PM IST

എറണാകുളം: പിളര്‍ന്നും വളര്‍ന്നും കേരളത്തില്‍ ശക്തിപ്രാപിച്ച കേരള കോണ്‍ഗ്രസുകള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് കോതമംഗലം. 1967ലെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം 2016ലാണ് ഇവിടെ ഒരു സിപിഎം സ്ഥാനാര്‍ഥി ജയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥി ടി.യു കുരുവിളയെ തോല്‍പ്പിച്ച ആന്‍റണി ജോണാണ് മണ്ഡലത്തിലെ നിലവിലെ എംഎല്‍എ. ഇത്തവണ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിനാല്‍ മണ്ഡലത്തില്‍ ചെങ്കൊടി ഉയരുമെന്ന പ്രതീക്ഷയിലാണ് സിപിഎം. പള്ളിത്തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ യാക്കോബായ സഭയുടെ നിലപാട് നിര്‍ണായകമാകും. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയെങ്കിലും സീറ്റ് സിപിഎം സീറ്റ് വിട്ടുകൊടുത്തിട്ടില്ല. ആന്‍റണി ജോണാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസിന്‍റെ സീറ്റ് ഇത്തവണ ജോസഫ് വിഭാഗത്തിനാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്. ഷിബു തെക്കുംപുറം ഇവിടെ സ്ഥാനാര്‍ഥിയാകും. എൻഡിഎയില്‍ നിന്ന് ബിഡിജെഎസ് ആണ് മത്സരിക്കുന്നത്. ഷൈൻ കെ. കൃഷ്‌ണനാണ് സ്ഥാനാര്‍ഥി.

മണ്ഡല ചരിത്രം

1967ലായിരുന്നു കോതമംഗലത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. സിപിഎം സ്ഥാനാര്‍ഥി ടി.എം മീതിയൻ മണ്ഡലത്തിലെ ആദ്യ എംഎല്‍എ ആയി. 1970ല്‍ സ്വതന്ത്രനായി മത്സരിച്ച എം.ഐ മാര്‍ക്കോസ് കോതമംഗലത്ത് നിന്നും നിയമസഭയിലെത്തി. 1977ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.വി മണി ജയിച്ചു. 1980ലും 82ലും നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം രൂപീകരിച്ച ടി.എം ജേക്കബ് വിജയിച്ചു. 87ലെ തെരഞ്ഞെടുപ്പിലും ടി.എം ജേക്കബ് ആയിരുന്നു വിജയി. എന്നാല്‍ സ്വതന്ത്രനായായിരുന്നു അദ്ദേഹം മത്സരിച്ചത്. പിന്നീട് 15 കൊല്ലം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്‌തത് 1991ലും 96ലും, 2001ലും ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ജെ പൗലോസായിരുന്നു. 2006ല്‍ വീണ്ടും കേരള കോണ്‍ഗ്രസ്. ടി.യു കുരുവിള എംഎല്‍എ ആയി. 2011ല്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും ടി.യു കുരുവിള വിജയിച്ചു. 2016ല്‍ ചിത്രം മാറി. വര്‍ഷങ്ങള്‍ നീണ്ട കേരള കോണ്‍ഗ്രസ് ആധിപത്യം തകര്‍ത്ത് സിപിഎം സ്ഥാനാര്‍ഥി ആന്‍റണി ജോണ്‍ വിജയിച്ചു.

2011 നിയമസഭാ തെരഞ്ഞെടുപ്പ്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെത്തിയ സിറ്റിങ് എംഎല്‍എ ടി.യു കുരുവിളയ്‌ക്ക് യുഡിഎഫ് വീണ്ടും അവസരം നല്‍കിയപ്പോള്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിനായിരുന്നു എല്‍ഡിഎഫ് സീറ്റ് നല്‍കിയത്. സ്‌കറിയ തോമസ് സ്ഥാനാര്‍ഥിയായി. ഫലം വന്നപ്പോള്‍ ടി.യു കുരുവിളയ്‌ക്ക് കോതമംഗലത്തെ വോട്ടര്‍മാര്‍ വീണ്ടും അവസരം നല്‍കി. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 49.26 ശതമാനം കുരുവിള നേടിയപ്പോള്‍ സ്‌കറിയ തോമസിന് നേടാനായത് 37.88 ശതമാനം വോട്ട് മാത്രമായിരുന്നു. 12,222 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ടി.യു കുരുവിളയ്‌ക്ക് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാര്‍ഥി കെ. രാധാകൃഷ്‌ണൻ 5.37 ശതമാനം വോട്ട് നേടി.

2016 നിയമസഭ തെരഞ്ഞെടുപ്പ്

2016 തെരഞ്ഞെടുപ്പ് ഫലം

തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് സീറ്റ് സിപിഎം ഏറ്റെടുത്തു. മത്സരത്തിനിറക്കിയത് ആന്‍റണി ജോണിനെ. മറുവശത്ത് യുഡിഎഫ് ടി.യു കുരുവിളയ്‌ക്ക് വീണ്ടും അവസരം നല്‍കി. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പി.സി സിറിയക്കായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി. ഫലം വന്നപ്പോള്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ട ടി.യു കുരുവിള തോറ്റു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോതമംഗലത്ത് ചെങ്കൊടി ഉയര്‍ന്നു. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 50.98 ശതമാനം വോട്ടും നേടിയ ആന്‍റണി ജോണ്‍ നിയമസഭയിലേക്ക്. രണ്ടാമനായിപ്പോയ കുരുവിളയ്‌ക്ക് 35.96 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 19,282 വോട്ടായിരുന്നു എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ കളത്തിലിറക്കിയ എൻഡിഎ 10.06 ശതമാനം വോട്ട് സ്വന്തമാക്കി.

2016 വിജയി

2020 തദ്ദേശ തെരഞ്ഞെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

കോതമംഗലം നഗരസഭയും, കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് കോതമംഗലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നില്‍. അഞ്ചിടത്ത് (കവളങ്ങാട്, കീരംപാറ,കുട്ടമ്പുഴ,പിണ്ടിമന,വാരപ്പെട്ടി പഞ്ചായത്തുകള്‍) യുഡിഎഫാണ് അധികാരത്തില്‍. കോതമംഗലം നഗരസഭയും കോട്ടപ്പടി, നെല്ലിക്കുഴി, പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ഭരണം നടത്തുന്നു.

ABOUT THE AUTHOR

...view details