കോടനാട് ആനക്കളരി ശാപമോക്ഷം തേടുന്നു - പദ്ധതി
ആനക്കളരി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും നടപടിയില്ലെന്നാണ് ആരോപണം

എറണാകുളം: നൂറ്റാണ്ടിന്‍റെ ചരിത്രവും പാരമ്പര്യവുമുള്ള കോടനാട് ആനക്കളരി അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. ആനക്കളരി കൂടിന്‍റെ പകുതി ഭാഗം ചിതലെടുത്തു. 154 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണിത്. ആനക്കളരി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടനാട് പൈതൃക സംരക്ഷണ സമിതി എല്ലാവർഷവും മന്ത്രിമാർക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും നടപടിയില്ലെന്നാണ് ആരോപണം. വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപ ആനകൾക്കായി ചെലവാക്കുന്നതായാണ് വിവരവകാശ രേഖ വ്യക്തമാക്കുന്നത്. 1865 തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ ഭരണകാലത്താണ് ആനക്കളരി സ്ഥാപിച്ചത്. 1965 ൽ ആനക്കൂട് പുതുക്കി പണികഴിപ്പിച്ചതിന് ശേഷം പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പേരിന് മാത്രമായി.