കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യുഎഇയില്‍ കുടുങ്ങിയവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. പ്രവാസി സംഘടനയായ കെഎംസിസി ഉൾപ്പടെ നൽകിയ മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വിശദീകരണം നൽകിയിരുന്നു
രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോള്‍ ഊന്നൽ നൽകുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിസാ കാലാവധി തീരുന്ന പ്രശ്‌നം ഇപ്പോൾ യുഎഇയിൽ ഇല്ല. എല്ലാ രാജ്യങ്ങളും വിസാ കാലാവധി നീട്ടിയെന്ന് കേന്ദ്ര സർക്കാർ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. യുഎഇയില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് പ്രത്യേകം മെഡിക്കൽ സംഘത്തെ അയക്കണമെന്ന ഹര്‍ജിയിലെ ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടാതെ മെഡിക്കൽ സംഘത്തെ അയക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.
മറ്റു സംസ്ഥാനങ്ങൾ ഇതേ ആവശ്യവുമായി വന്നാൽ ബുദ്ധിമുട്ടാണെന്നും ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിസാ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികൾ നിലവിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാന്‍ എമിറേറ്റ്‌സ് വിമാനങ്ങൾ തയ്യാറാണ്. ഈ സാഹചര്യത്തിൽ കൊവിഡില്ലാത്തവരെ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കാൻ നടപടികളുണ്ടാകണം എന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.