എറണാകുളം: വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റ് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. സെന്‍റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള മാർക്കറ്റിന്‍റെ ഭാഗങ്ങൾ അടക്കാനാണ് കലക്ടർ എസ്. സുഹാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. ഇലക്ട്രിക്കൽ സ്ഥാപനത്തിലെമുമ്പ് രോഗം സ്ഥിരീകരിച്ച ജോലിക്കാരന്‍റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
വ്യാപാരികൾക്ക് കൊവിഡ്; എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി അടച്ചിടും
സെന്‍റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള മാർക്കറ്റിന്‍റെ ഭാഗങ്ങൾ അടക്കാനാണ് തീരുമാനം
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് അടച്ചു. മാർക്കറ്റിൽ കൊവിഡ് ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിച്ചു.
സാഹചര്യം ഗുരുതരമാവുന്നതിന് മുമ്പ് തന്നെ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ മന്ത്രി വി.എസ്. സുനിൽ കുമാർ പങ്കെടുത്ത അടിയന്തര യോഗത്തിൽ തീരുമാനിച്ചു. കണ്ടെയ്‌ന്‍മെന്‍റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.