കൊച്ചി: കാൻസർ വിമുക്ത എറണാകുളം പദ്ധതിക്ക് തുടക്കം. താഴെ തട്ടിലുള്ള തുടർച്ചയായ ബോധവല്‍ക്കരണവും ശാസ്ത്രീയമായ കാൻസർ പ്രതിരോധ സംവിധാനവും ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കാൻസർ കെയർ ഗ്രിഡ് രൂപീകരണത്തിനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പ്രതിവർഷം സംസ്ഥാനത്ത് പുതുതായി 55,000 പേർക്ക് കാൻസർ വരുന്നത് ഗൗരവമേറിയ വിഷയമാണ്. രോഗപ്രതിരോധത്തിന് ശക്തമായ സംവിധാനങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നത്. എല്ലാ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി പദ്ധതി ആവിഷ്‌കരിച്ച എറണാകുളം ജില്ലയുടെ പ്രവർത്തനം വളരെ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ശുചിത്വ സമിതികളുടെ പ്രവർത്തനം പ്രധാനപ്പെട്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കാൻസർ വിമുക്ത എറണാകുളം പദ്ധതിക്ക് തുടക്കം - Minister of Health and Social Welfare of Kerala state
പി ടി തോമസ് എംഎൽഎ തന്‍റെ എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ കൊച്ചി കാൻസർ റിസർച്ച് സെന്‍ററിന് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കൈകോർത്താണ് കാൻസർ വിമുക്ത എറണാകുളം പദ്ധതി നടപ്പിലാക്കുന്നത്. ഓരോ തദ്ദേശഭരണ സ്ഥാപനവും അതാത് തലങ്ങളിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്‍റര്‍ ഡയറക്ടർ ഡോ മോനി എബ്രഹാം കുര്യാക്കോസിന്‍റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെയും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെയും നേതൃത്വത്തിൽ അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് പ്രോജക്ട് നടപ്പാക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ ജനസംഖ്യ അടിസ്ഥാനത്തിൽ കാൻസർ രജിസ്റ്റർ തയ്യാറാകും. ബോധവത്കരണം, നേരത്തെയുള്ള കാന്‍സർ നിർണ്ണയം, ചിട്ടയായ ചികിത്സാ സംവിധാനം ഉറപ്പാക്കൽ, തുടർ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ അധ്യക്ഷത വഹിച്ച പി ടി തോമസ് എംഎൽഎ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ തന്‍റെ എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍ററിന് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.