കണ്ണൂർ: നര്‍മ്മം വിതറിയ സംഭാഷണവുമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാഷ്ട്രീയ കേരളത്തിലെ ജന നായകനായി മാറിയ നായനാര്‍ ഓര്‍മയായിട്ട് 17 വർഷം. തൊഴിലാളി വർഗത്തിന്‍റെ അനിഷേധ്യ നേതാവിന്‍റെ പതിനേഴാം ചരമ വാർഷിക ദിനത്തിൽ നാട് സ്‌മരണാഞ്ജലി അർപ്പിച്ചു.
കണ്ണൂരിന്‍റെ വിപ്ലവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് നികത്തപ്പെടാതെ എക്കാലത്തും കിടക്കുമെന്നുറപ്പാണ്. രാഷ്ട്രീയ ശത്രുക്കളെപ്പോലും കുടുംബ സുഹൃത്തുക്കളാക്കി മുന്നേറിയ നായനാര്‍ കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ന്ന നായനാര്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ചയിലൊരിടത്തും തിരിച്ചടികളെ നേരിടേണ്ടി വന്നില്ല.
ശത്രുക്കളെ പോലും കുടുംബ സുഹൃത്താക്കിയ ജനനായകൻ; നായനാരുടെ ഓര്‍മയ്ക്ക് 17 വര്‍ഷം ജനപിന്തുണയോടെ മുന്നേറിയ കയ്യൂര്‍ സമരനായകന്‍ കേരളീയനായ ഏതൊരു കമ്മ്യൂണിസ്റ്റ് നേതാവിനൊപ്പം തലയെടുപ്പ് അവകാശപ്പെടാവുന്ന വ്യക്തിയാണ്. എകെജിയ്ക്കും ഇഎംഎസിനും ശേഷം മലയാളിയുടെ മനമറിഞ്ഞ വിപ്ലവ നേതാവായിരുന്നു ഇകെ നായനാർ. സമരത്തിലും അടിയന്തരാവസ്ഥയിലുമെല്ലാം സജീവ പ്രവര്‍ത്തകനായിരുന്ന നായനാര്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് പോലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നായനാർ 1980ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 1980 മുതല്‍ 1981 ഒക്ടോബര്‍ 10 വരെ ആദ്യവട്ടം നായനാര്‍ കേരളം ഭരിച്ചു. 1987 മുതല്‍ 1991 വരെ രണ്ടാം തവണയും 1996 - 2001 കാലയളവിൽ മൂന്നാം തവണയും മുഖ്യമന്ത്രിയായി. 2004 ല്‍ മേയ് 19ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നായനാരുടെ മരണ വാര്‍ത്ത എത്തുന്നത്.
പതിനേഴാം ചരമ വാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതി കുടീരത്തിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നേതൃത്വത്തിൽ സിപിഎം നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. കൊവിഡ് സാഹചര്യത്തിൽ വിപുലമായ പരിപാടികൾ ഒഴിവാക്കിയായിരുന്നു അനുസ്‌മരണ പരിപാടികൾ. ജനനായകന്‍റെ ശരീരം ചിതയേറ്റു വാങ്ങിയ പയ്യാമ്പലത്ത് സഖാവിന് മരണമില്ലെന്ന മുദ്രാവാക്യങ്ങൾ വീണ്ടും ഉയർന്നു. നായനാരുടെ മകൻ കൃഷ്‌ണകുമാർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം പ്രകാശൻ മാസ്റ്റർ, എൻ ചന്ദ്രൻ തുടങ്ങിയവർ പയ്യാമ്പലത്തെ പുഷ്‌പാർച്ചനയിൽ പങ്കെടുത്തു.
കല്യാശ്ശേരിയിലെ വസതിയിൽ നായനാരുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയ പത്നി ശാരദ ടീച്ചർ സഖാവിന്‍റെ ഓർമ്മ ദിനത്തിൽ വാക്‌സിന്‍ ചലഞ്ചിലേക്ക് ഇരുപത്തി അയ്യായിരം രൂപ കൈമാറി. സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ എന്നിവർ ശാരദ ടീച്ചറെ വീട്ടിൽ സന്ദർശിച്ചു. നായനാർ അക്കാദമിയിലെ നായനാർ പ്രതിമയിലും ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നേതൃത്വത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. സിപിഎം ഓഫീസുകളിലും ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി.