കണ്ണൂർ: കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി ഭൂമി തട്ടിയെടുത്ത കേസിൽ മുൻ തളിപ്പറമ്പ് സബ് രജിസ്ട്രാർ അറസ്റ്റിൽ. പുഴാതി ചിറക്കലിലെ പി.വി.വിനോദ് കുമാറിനെയാണ് ഇൻസ്പെക്ടർ എ.വി.ദിനേശനും സംഘവും അറസ്റ്റ് ചെയ്‌തത്. രണ്ട് കേസുകളിലായാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
2016ൽ റോസ്മേരി എന്നയാളുടെ പേരിലുള്ള 7.5 ഏക്കർ സ്ഥലം രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിയെടുത്തെന്നാണ് ഒരു കേസ്. ഈ കേസിൽ മറ്റു ആറു പ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. 2017ൽ ടി.എം.തോമസ് പവർ ഓഫ് അറ്റോർണിയായ ഫിലിപ്പോസിന്‍റെ സ്ഥലം ആൾമാറാട്ടം നടത്തി വിനോദ് കുമാർ തന്‍റെ അളിയൻ അടക്കമുള്ള 12 പേരുടെ പേരിൽ എഴുതി വെച്ചെന്നാണ് രണ്ടാമത്തെ കേസ്. എട്ടേമുക്കാൽ ഏക്കർ സ്ഥലമാണ് ഇങ്ങനെ തട്ടിയെടുത്തത്. ഈ കേസിലും നേരത്തെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്‌തിരുന്നു. സംഭവം നടക്കുമ്പോൾ തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്നു വിനോദ്.