കണ്ണൂർ:പാനൂർ പൊയിലൂർ വെങ്ങാത്തോടിൽ കോടതി നിർദേശത്തെ തുടർന്ന് വീണ്ടും പ്രവർത്തനം ആരംഭിക്കാനിരുന്ന കരിങ്കൽ ക്വാറിയെ ചൊല്ലി സംഘർഷം. ക്വാറിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെ നാൽപ്പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ക്വാറി വിരുദ്ധ സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
പാനൂരില്‍ ക്വാറിക്കെതിരെ പ്രതിഷേധം; നാല്‍പ്പതോളം പേര്‍ അറസ്റ്റില്‍ - panur quarry protest
13 വർഷമായി പൂട്ടിക്കിടക്കുന്ന ക്വാറി തുറക്കാന്‍ ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെയാണ് ജനകീയ സമിതി അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
![പാനൂരില്‍ ക്വാറിക്കെതിരെ പ്രതിഷേധം; നാല്‍പ്പതോളം പേര്‍ അറസ്റ്റില്‍ kannur panur quarry protest പാനൂർ പൊയിലൂർ ക്വാറി ക്വാറിക്കെതിരെ പ്രതിഷേധം ഹൈക്കോടതി ക്വാറി പിആർ സ്മാരക സഹകരണ ആശുപത്രി ക്വാറി വിരുദ്ധ സമരം panur quarry protest പാനൂരില്‍ ക്വാറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10675339-842-10675339-1613636186117.jpg)
13 വർഷമായി പൂട്ടിക്കിടക്കുന്ന ക്വാറിക്ക് അനുകൂലമായി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി ലഭിച്ചത്. തുടർന്ന് ചെറുവാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ക്വാറി പ്രവർത്തനത്തിന് ഒരുങ്ങുകയായിരുന്നു. നീക്കം മനസിലാക്കിയ പ്രദേശവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ക്വാറി പ്രവർത്തനത്തിനെതിരെ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയായിരുന്നു.
ബിജെപി സംസ്ഥാന സമിതിയംഗം പി സത്യപ്രകാശാണ് സമരം ഉദ്ഘാടനം ചെയ്തത്. തൊട്ടുപിന്നാലെ പൊലീസ് സംരക്ഷണത്തോടെ ടിപ്പർ ലോറിയിൽ തൊഴിലാളികളെത്തി. എന്നാൽ സമരപന്തലിന് മുമ്പില്‍ വച്ച് ടിപ്പർ ലോറി പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് സ്ത്രീകൾ ഉൾപ്പടെ സ്ഥലത്തെത്തി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ അപസ്മാരത്തെ തുടര്‍ന്ന് കരുവച്ചാൽ സ്വദേശി രവീന്ദ്രനെ കുന്നോത്ത്പറമ്പ് പി.ആർ സ്മാരക സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷ സാധ്യത തുടരുന്നതിനാല്‍ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.