വയനാട്:കൊവിഡിനും ഡെങ്കിപ്പനിക്കും ഒപ്പം വയനാട്ടിൽ ചെള്ളുപനി പടരുന്നതിൽ ആശങ്ക ഉയരുന്നു. ഇക്കൊല്ലം ജില്ലയിൽ രണ്ട് പേർ ചെള്ളുപനി ബാധിച്ച് മരിച്ചു. പനിക്ക് എതിരെ കർശന നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
വയനാട്ടിൽ ആശങ്കയായി ചെള്ളുപനി - wayanadu dmo dr r renuka
മരിച്ച രണ്ട് പേർ ഉൾപ്പെടെ ഈ വര്‍ഷം 15 പേർക്കാണ് വയനാട്ടിൽ ചെള്ളുപനി സ്ഥിരീകരിച്ചത്

മരിച്ച രണ്ട് പേർ ഉൾപ്പെടെ ഇക്കൊല്ലം 15 പേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷവും രണ്ടു പേർ മരിച്ചു. 61 പേർക്കാണ് കഴിഞ്ഞ വർഷം രോഗം സ്ഥിരീകരിച്ചത്. എലി, അണ്ണാൻ, മുയൽ എന്നിവയുടെ തൊലിപ്പുറത്തുള്ള ചെള്ളിൻ്റെ ലാർവയാണ് ചെള്ളുപനിക്ക് കാരണമാകുന്ന രോഗാണുവാഹകർ. ഈ ജീവികളിൽ നിന്ന് പുല്ലിലും കുറ്റി ചെടികളും മറ്റും ചെള്ളുകള്‍ എത്തും. അവിടെ നിന്നാണ് മനുഷ്യശരീരത്തിൽ എത്തുന്നത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ചെള്ളുപനി പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
പുല്ലരിയാൻ പോകുന്നവരും, തോട്ടത്തിലും വയലിലും മറ്റും പോകുന്നവരും നിർബന്ധമായും മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചെള്ളിൻ്റെ കടിയേല്‍ക്കാതിരിക്കാൻ കാലും കൈയും മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയോ, ലേപനങ്ങൾ പുരട്ടുകയോ ചെയ്യണമെന്നാണ് നിർദേശം. വിറയലോട് കൂടിയ പനി, കണ്ണുകളിൽ ചുവപ്പുനിറം, കഴലവീക്കം, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചെള്ള് കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുകയും വ്രണം ആവുകയും ചെയ്യും.