ആലപ്പുഴ : സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി 33 ശതമാനമായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തുറവൂർ തിരുമല ദേവസ്വം സ്‌കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷങ്ങളിൽ വനംവകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ വിസ്തൃതി 29 ശതമാനമായി വർധിപ്പിക്കാൻ സാധിച്ചു. ഇനിയും കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി വനവത്ക്കരണ പദ്ധതികൾ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ.
മരങ്ങൾ നടുന്നതിനൊപ്പം അതിന്റെ പരിപാലനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ഹരിത കവചം വിശാലമാക്കാനുള്ള ലക്ഷ്യം ഏവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും.
മരങ്ങളും ചെടികളും നട്ടുപരിപാലിക്കുകയെന്ന പഴമയുടെ സംസ്‌കാരം യുവതലമുറയിലേക്കും എത്തിക്കാനാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാവനം പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത്.
മലിനീകരണം കുറച്ച് ഭൂമിയെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇത്തരം പദ്ധതികളിലൂടെ യുവ തലമുറയിലേക്ക് പകരുമെന്നും മന്ത്രി പറഞ്ഞു.
എന്താണ് വിദ്യാവനം പദ്ധതി
വിദ്യാലയങ്ങളിൽ അതിസാന്ദ്രതയിൽ നട്ടുവളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. ജലാഗിരണ ശേഷി വർധിപ്പിക്കുക, വൃക്ഷാവരണങ്ങളുടെ വിവിധ തട്ടുകളിൽ വരുന്ന തദ്ദേശീയ ഔഷധച്ചെടികൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, മരങ്ങൾ എന്നിവ അതിസാന്ദ്രതയിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
തുറവൂർ തിരുമല ദേവസ്വം സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്‍റെ സഹകരണത്തോടെയാണ് സ്‌കൂൾ അങ്കണത്തിലെ ഏഴ് സെന്‍റ് സ്ഥലത്ത് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിൽ നിർമിച്ചിട്ടുള്ള വിദ്യാവനത്തിൽ 160 ഇനങ്ങളിലുള്ള നാനൂറിലേറെ തൈകളാണ് നട്ടത്.
also read:മുട്ടില്‍ മരംമുറിക്കേസ് : ആരോപണ വിധേയർക്കെതിരെ നടപടി ഉടനില്ലെന്ന് വനംമന്ത്രി
ജില്ലയിലെ ആല എസ്.എൻ. ട്രസ്റ്റ് സ്‌കൂളിൽ കഴിഞ്ഞ വർഷം സജ്ജീകരിച്ച വിദ്യാവനം കുട്ടികളുടെ സഹകരണത്തോടെ പരിപാലിച്ചുവരുന്നുണ്ട്. ജില്ലയിൽ ഈ വർഷം തുറവൂർ തിരുമല ദേവസ്വം സ്‌കൂളിന് പുറമെ താമരക്കുളം ഡി.വി.എച്ച്.എസിലുമാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.