ആലപ്പുഴ: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയത്തിൽ പ്രതിഷേധിച്ച് ഇന്ന് വിവിധ വിദ്യാർഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു. ഓൺലൈൻ ക്ലാസുകൾ നിർബന്ധിതമാക്കുമ്പോൾ നെറ്റ്‌വർക്ക് സൗകര്യം അപ്രാപ്യമായ വിദ്യാർഥികളുടെ അവസരം നിഷേധിക്കപ്പെടുകയാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ - എസ്‌എഫ്ഐ വാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകള്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു.

ഫെല്ലോഷിപ്പ് തുകകളും ഗ്രാന്‍റുകളും വിദ്യാർഥികൾക്ക് വിതരണം ചെയ്യുക, ലോക്ക് ഡൗണിൽ കുടുങ്ങികിടക്കുന്ന വിദ്യാർഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക, വിദ്യാർഥി സംഘടനാ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. അഖിലേന്ത്യാ പൊതുവിദ്യാഭ്യാസ സംരക്ഷണ ഫോറത്തിന്‍റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ദിനാചരണം നടത്തുന്നത്.
കൊവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ ബോധ്യമായിട്ടും വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. രാജ്യത്തെ മുഴുവൻ വിദ്യാർഥികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ലോക്ക് ഡൗണ്‍ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമാകണമെന്ന് വിദ്യാർഥികളോട് അഭ്യർഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.