ആലപ്പുഴ: പൊതുമേഖലാ തുണി മില്ലുകളെ കാലോചിതമായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രാപ്തമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. ഇതിനുള്ള നടപടികളുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കോമളപുരത്ത് കേരള സ്പിന്നേഴ്സില്‍ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
തുണി മില്ലുകളെ പുതിയ സംരംഭങ്ങൾക്ക് പ്രാപ്തമാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ - കോമളപുരം കേരള സ്പിന്നേഴ്സ്
രണ്ട് മാസത്തിനുള്ളിൽ സ്പിന്നിങ് മിൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്.
![തുണി മില്ലുകളെ പുതിയ സംരംഭങ്ങൾക്ക് പ്രാപ്തമാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് മന്ത്രി ഇ.പി.ജയരാജൻ തുണി മില്ലുകള്‍ സന്ദര്‍ശിച്ച് മന്ത്രിമാര്‍ കേരള സ്പിന്നിങ് മിൽ കോമളപുരം കേരള സ്പിന്നേഴ്സ് ജനതാ മാസ്‌ക്ക് ഉദ്ഘാടനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7543641-thumbnail-3x2-alpy.jpg)
കേരള സ്റ്റേറ്റ് ടെക്‌സ്റ്റെയിൽ കോർപറേഷന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം നൂലുണ്ടാക്കി വില്‍ക്കാനും അവശേഷിക്കുന്നത് കൊണ്ട് തുണിയുണ്ടാക്കുക എന്നതുമാണ്. ഓരോ മില്ലിലും 10 മുതൽ 25 പേർക്ക് തൊഴിൽ നല്‍കുന്ന രീതിയില്‍ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നിർദേശിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ സ്പിന്നിങ് മിൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു. സ്പിന്നിങ് മില്ലില്‍ നിർമിച്ച ജനതാ മാസ്‌ക്കിന്‍റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. തോമസ് ഐസക്കിന് മാസ്‌ക്ക് കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. മൂന്നര ലക്ഷം എണ്ണം ആണ് ഉടന്‍ വിപണിയിലിറക്കുക.
സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യ സ്വയം പര്യാപ്തതക്കുള്ള പദ്ധതി പ്രകാരം ടെക്‌സ്റ്റെയിൽ കോർപറേഷൻ അങ്കണത്തിൽ ഫലവൃക്ഷ തൈകൾ നടുന്നതിന്‍റേയും പച്ചക്കറി കൃഷിയുടേയും ഉദ്ഘാടനവും മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. കേരളാ സ്പിന്നേഴ്സിന്‍റെ രണ്ടേക്കർ ഭൂമിയിലാണ് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുക. ടെക്‌സ്റ്റെയിൽ കോർപറേഷൻ ചെയർമാൻ സി.ആർ വത്സൻ, എം.ഡി കെ.റ്റി ജയരാജൻ, വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്തു.