ന്യൂഡൽഹി: ഫ്രാങ്ക്‌ഫർട്ടിലേക്കും പാരീസിലേക്കുമുള്ള വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ എയർലൈനായ വിസ്‌താര ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം പാട്ടത്തിനെടുത്തതായി അറിയിച്ചു. വിസ്‌താര പാട്ടത്തിനെടുത്ത ആദ്യത്തെ ഡ്രീംലൈനർ വിമാനമാണിത്. ബോയിംഗിൽ നിന്ന് വാങ്ങിയ രണ്ട് ഡ്രീംലൈനർ വിമാനങ്ങൾ കമ്പനിക്കുണ്ട്.
എന്നാൽ ഓര്‍ഡർ ചെയ്‌ത നാല് വിമാനങ്ങൾ കൂടി ബോയിംഗ് രണ്ട് വർഷമായി നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ പാട്ടത്തിന് എടുക്കേണ്ടി വന്നത്. പുതിയ വിമാനങ്ങൾ നൽകുന്നത് പുനരാരംഭിക്കുന്നതിന് മുൻപ് ബോയിംഗ് പ്രൊഡക്ഷൻ ലൈനിൽ തിരുത്തലുകൾ കൊണ്ടുവരണമെന്നതാണ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്‍റെ ആവശ്യം. അന്താരാഷ്‌ട്ര വിമാന സർവീസുകൾ മെച്ചപ്പെടുത്തുന്നതിനായി 2018 ൽ വിസ്‌താര ആറ് ഡ്രീംലൈനർ വിമാനങ്ങളാണ് ഓര്‍ഡർ ചെയ്‌തത്.