ന്യൂഡല്‍ഹി:കഴിഞ്ഞ ജൂണ്‍ മാസത്തെ അടക്കം 16,982 കോടി രൂപ ഉള്‍പ്പെടെ മുഴുവന്‍ ജിഎസ്‌ടി നഷ്‌ട പരിഹാര കുടിശികയും ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ജിഎസ്‌ടി കൗണ്‍സിലിന്‍റെ 49-ാമത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാന്‍മസാല, ഗുട്‌ഖ വ്യവസായം വഴിയുള്ള നികുതി വെട്ടിപ്പ് പരിശോധിക്കുന്നതിനെ കുറിച്ചും ചരക്ക് സേവന അപ്പലേറ്റ് ട്രൈബ്യൂണലുകളെ (ജിഎസ്‌ടിഎടി) കുറിച്ചും മന്ത്രിമാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അതിനെ കുറിച്ച് വിശദമായി പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജിഎസ്‌ടി നഷ്‌ട പരിഹാരം: മുഴുവന്‍ കുടിശികയും അനുവദിക്കുമെന്ന് നിര്‍മല സീതാരാമന്‍ - GST news updates
ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാൻ ജിഎസ്‌ടി കൗൺസിൽ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി. ലിക്വിഡ് ശർക്കര, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിങ് ഉപകരണങ്ങൾ എന്നിവക്ക് ചരക്ക് സേവന നികുതി വെട്ടിക്കുറച്ചു. പാന്‍മസാല, ഗുട്‌ഖ വ്യവസായം വഴിയുള്ള നികുതി വെട്ടിപ്പ് പരിശോധിക്കും.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ലിക്വിഡ് ശർക്കര, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിങ് ഉപകരണങ്ങൾ എന്നിവയുടെ ചരക്ക് സേവന നികുതി വെട്ടിക്കുറച്ചതായും മന്ത്രി അറിയിച്ചു. നിശ്ചിത തീയതിക്ക് മുമ്പ് വാര്‍ഷിക ജിഎസ്‌ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ നല്‍കേണ്ട ഫീസ് യുക്തിസഹമാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിന്‍റെയും സംസ്ഥാനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.