ന്യൂഡൽഹി: ചെന്നൈയിലെയും ബെംഗളൂരുവിലെയും വിതരണക്കാരിൽ നിന്ന് വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തതായി ചൈനീസ് ടെക് ഭീമൻ ഷവോമി. 33 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും ചേർന്ന് ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്തെ വിവിധ ഷോ റൂമുകളിൽ റെയ്ഡ് നടത്തിയിരുന്നു.
ഷവോമി വിതരണക്കാരിൽ നിന്ന് 33 ലക്ഷം രൂപയുടെ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും ചേർന്ന് ഒക്ടോബർ, നവംബർ മാസങ്ങളിൽ രാജ്യത്തെ വിവിധ ഷോ റൂമുകളിൽ റെയ്ഡ് നടത്തിയിരുന്നു.
മൊബൈൽ ബാക്ക് കേസുകൾ, ഹെഡ്‌ഫോണുകൾ, പവർ ബാങ്കുകൾ, ചാർജറുകൾ, ഇയർഫോണുകൾ എന്നിവയടക്കം മൂവായിരത്തിലധികം വ്യാജ ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. പവർ ബാങ്ക്, ഓഡിയോ ഉൽപ്പന്നങ്ങളുടെ ആധികാരികത ഉപഭോക്താക്കൾക്ക് മി.കോമിലെ സുരക്ഷാ കോഡുകൾ വഴി കണ്ടെത്താൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും സ്വകാര്യതയെയും ഡാറ്റാ സുരക്ഷയെയും അപകടത്തിലാക്കുമെന്നും ഷവോമി പറഞ്ഞു.
രാജ്യത്ത് ഇത്തരം സംഭവങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്. ഇവ തടയുന്നതിനായി വിപണി നിരീക്ഷിക്കുന്നതിനും അനധികൃത സ്ഥാപനങ്ങൾക്കും വ്യാജന്മാർക്കും എതിരെ പ്രവർത്തിക്കുന്നതിനും എംഐ ഇന്ത്യ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സൃഷ്ടിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ബ്രാൻഡിന്റെ അംഗീകൃത സ്റ്റോറുകളിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങാനും കമ്പനി നിർദേശിച്ചു.