ആനന്ദ്:വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽക്ഷീര വ്യവസായത്തിന് വലിയ പ്രതീക്ഷകളാണ്. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഈ സുപ്രധാന മേഖലയെ ആശ്രയിച്ചിരിക്കുന്നതിനാൽ, സർക്കാർ ഈ മേഖലക്ക് കൂടുതൽ പരിഗണന നൽകണം. കഴിഞ്ഞ ബജറ്റിൽ 2,900 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും, ഈ വർഷം 45,000 കോടി രൂപ പ്രതീക്ഷിക്കുന്നെന്നും അമുൽ മാനേജിങ് ഡയറക്‌ടർ ആർ.എസ്. സോധി പറഞ്ഞു.
ബജറ്റ് 2020: പ്രതീക്ഷയർപ്പിച്ച് ക്ഷീര വ്യവസായം - അമുൽ
കഴിഞ്ഞ ബജറ്റിൽ 2,900 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും, ഈ വർഷം 45,000 കോടി രൂപ പ്രതീക്ഷിക്കുന്നെന്നും അമുൽ മാനേജിങ് ഡയറക്‌ടർ ആർ.എസ്. സോധി പറഞ്ഞു.

ഗ്രാമീണ മേഖലയിലെ പ്രധാന സാമ്പത്തിക ഉറവിടമായ മൃഗ പരിപാലനം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 4.6 ശതമാനം സംഭാവന ചെയ്യുന്നു. ഇതിനനുസൃതമായ ബജറ്റ് വിഹിതം ഈ മേഖല ആവശ്യപ്പെടുന്നു. കർഷകരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത്പോലെ ക്ഷീരകർഷകനെയും ഒഴിവാക്കണമെന്നും സോധി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി 25 ശതമാനമായി കുറച്ചത് അമുലിനെപ്പോലുള്ള കമ്പനികൾക്ക് ലഭിച്ചിട്ടില്ലെന്നും, 35 ശതമാനം കോർപ്പറേറ്റ് നികുതി നൽകുന്നത് ഇപ്പോഴും അമുൽ തുടരുകയാണെന്നും സോധി പറഞ്ഞു. ഇന്ത്യക്ക് പുറത്തുനിന്നുള്ള പാൽപ്പൊടി ഇറക്കുമതി ഇന്ത്യൻ ക്ഷീര കർഷകരെയും പ്രാദേശിക ക്ഷീര വ്യവസായത്തെയും ബാധിക്കുമെന്നും അമുൽ മാനേജിംഗ് ഡയറക്‌ടർ കൂട്ടിച്ചേർത്തു.