ന്യൂയോർക്ക്:ലിബ്രയെന്ന പുതിയ ഡിജിറ്റൽ കറൻസി പദ്ധതികളുമായി ഔദ്യോഗികമായി മുന്നോട്ട് പോകാനുറച്ച് ഫേസ്ബുക്ക്. യുഎസ് റെഗുലേറ്റർമാരിൽ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കടുത്ത വിമർശനങ്ങള്‍ പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.
പുതിയ ഡിജിറ്റൽ കറൻസിയുമായി മുന്നോട്ട് പോകാനുറച്ച് ഫേസ്ബുക്ക്
അതിർത്തി കടന്നുള്ള പേയ്‌മെന്‍റുകൾ കൂടുതൽ എളുപ്പത്തിൽ നടത്താൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനായി പ്രത്യേക സ്വകാര്യ കറൻസി സംവിധാനം സൃഷ്ടിക്കാനുള്ള ഫേസ്ബുക്ക് പദ്ധതികൾ തുടക്കം മുതൽ വിമർശനം നേരിട്ടിരുന്നു.
എന്നാൽ ഇപ്പോൾ തന്നെ അസോസിയേഷനിൽ ഉബർ, ലിഫ്റ്റ്, സ്പോട്ടിഫൈ, യൂറോപ്യൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ വോഡഫോൺ എന്നിവ ഉൾപ്പെടെയുള്ള വലിയ കമ്പനികൾ അംഗങ്ങളാണ്. പേരിടാത്ത 180 കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചതായും അസോസിയേഷനിൽ ചേരാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
ലിബ്രയെ കുറിച്ച് ചർച്ച ചെയ്യാനായി ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ഈ മാസം അവസാനം ഫിനാൻഷ്യൽ സർവീസസ് കമ്മറ്റിക്ക് മുന്നിൽ ഹാജരാകും. ഫേസ്ബുക്കും ലിബ്ര അസോസിയേഷനും യുഎസ് റെഗുലേറ്റർമാരുടെ ആശങ്കകൾ തീരുന്നത് വരെ വ്യാപാരം നടത്തില്ലെന്ന് അറിയിച്ചു.
അംഗീകാരം നേടുന്നതിനായി അസോസിയേഷൻ ഇപ്പോൾ റെഗുലേറ്റർമാരുമായി സജീവ ചർച്ചകൾ നടത്തിവരികയാണെന്ന് ലിബ്രയുടെ നയ-ആശയവിനിമയ മേധാവി ഡാന്‍റെ ഡിസ്പാർട്ട് പറഞ്ഞു.