ന്യൂഡൽഹി: മറ്റ് ഫോൺ നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കോളുകൾക്ക് മിനിട്ടിന് 0.06 പൈസ ഈടാക്കുന്ന ജിയോയുടെ നീക്കം ഐയുസി കുറയ്ക്കാനാണെന്ന ആരോപണവുമായി ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ. ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന ട്രായ് കര്‍ശനമാക്കിയതോടെയാണ് ഒക്ടോബര്‍ പത്തു മുതൽ റിലയൻസ് പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. കോളുകള്‍ക്ക് നഷ്‌ടപ്പെടുന്ന തുകയ്‌ക്ക് തുല്യമായ സൗജന്യ ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന് ജിയോ അറിയിച്ചു. നിലവിലുള്ള 0.06 പൈസാ നിരക്ക്, കോൾ പൂർത്തിയാക്കാനുള്ള യഥാർത്ഥ നിരക്കിനേക്കാൾ കുറവാണെന്ന് എയർടെൽ വിലയിരുത്തി. നിരവധി ഓപ്പറേറ്റർമാർ കടക്കാരാവുകയും ജോലി നഷ്‌ടപ്പെടുകയും ചെയ്‌തതുകൊണ്ട് കഴിഞ്ഞ മൂന്ന് വർഷമായി ടെലികോം മേഖല സാമ്പത്തികപരമായി ബുദ്ധിമുട്ടിലാണെന്നും എയർടെൽ പറഞ്ഞു