ന്യൂഡൽഹി: ഇന്ത്യയെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു പരിസ്ഥിതി സൗഹാർദ രാജ്യമായി മാറ്റുന്നതിനായി ഒരു ബില്യൺ യൂറോ ജർമനി നൽകുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ വാഗ്‌ദാനം ചെയ്‌തു. അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ ഡൽഹി സന്ദർശിച്ച ശേഷം രാജ്യത്ത് ഡീസൽ വാഹനങ്ങൾക്ക് പകരമായി ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യകതയുണ്ടെന്ന് ആംഗല മെർക്കൽ അഭിപ്രായപെട്ടു. കാലാവസ്ഥാ സംരക്ഷണത്തിനും ഹരിത നഗര മൊബിലിറ്റിക്കും വേണ്ടി ഇന്ത്യയുമായി സഹകരിക്കും. തമിഴ്‌നാട് ബസ് മേഖലയിലെ പരിഷ്‌കരണത്തിനായി 200 മില്യൺ യൂറോ നൽകുമെന്നും ജര്‍മന്‍ ചാന്‍സലര്‍ വ്യക്തമാക്കി.
ഹരിത നഗര മൊബിലിറ്റിക്കായി ഒരു ബില്യൺ യൂറോ; പ്രഖ്യാപനവുമായി ജർമൻ ചാൻസലർ - green urban mobility
ഇന്ത്യയിലെ കാലാവസ്ഥാ സംരക്ഷണത്തിനും ഹരിത നഗര മൊബിലിറ്റിക്കും വേണ്ടി ഇന്ത്യയുമായി സഹകരിക്കുമെന്നും ഒരു ബില്യൺ യൂറോ ഇതിനായി വിനിയോഗിക്കുമെന്നും ആംഗല മെർക്കൽ പറഞ്ഞു.

വായു മലിനീകരണം രൂക്ഷമായതിനെതുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ നവംബർ അഞ്ച് വരെ പ്രവർത്തിക്കില്ല. മാത്രമല്ല പൊതുജനാരോഗ്യം കണക്കിലെടുത്ത് നഗരത്തിലെ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ആരോഗ്യസംരക്ഷണം, കൃഷി എന്നീ രംഗങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ജർമനിക്ക് താൽപര്യമുണ്ടെന്ന് മെർക്കൽ അറിയിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ സംബന്ധിച്ച് നിർത്തിവച്ച ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ഇന്ത്യയും ജർമ്മനിയും തീരുമാനമെടുത്തിരുന്നു.