കൊച്ചി: പരമ്പരാഗത മേഖലയിൽ തൊഴിൽ വർധിപ്പിക്കുന്ന നിർദേശങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്. ഇന്ത്യയിലെ പരമ്പരാഗത മത്സ്യമേഖല പ്രതിസന്ധി നേരിടുകയാണ്. എന്നാൽ ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ല. മത്സ്യമേഖല 200 ലക്ഷം ടണ്ണിലേക്ക് ഉല്‍പാദനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കാണുന്നത് ഉല്‍പാദകര്‍ക്ക് പകരം ഉല്‍പന്നത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രബജറ്റില്‍ പരമ്പരാഗത മേഖലയെ പരിഗണിച്ചില്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദി - മത്സ്യമേഖല
മത്സ്യ വരൾച്ചാ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്

സ്വകാര്യ സംരംഭകർക്കാണ് ബജറ്റ് ഊന്നൽ നൽകുന്നത്. മത്സ്യമേഖലയിലെ പുതിയ നിക്ഷേപങ്ങളെന്നത് ഈ മേഖലയുടെ യാഥാർഥ്യം കണക്കിലെടുത്ത് മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂ. ആധുനികവൽകരണവും സഹകരണവൽകരണവും ഉറപ്പുവരുത്തുന്ന നിർദേശങ്ങളൊന്നും കേന്ദ്രബജറ്റിൽ ഇടം പിടിച്ചിട്ടില്ല. ലോകം തിരസ്കരിച്ച സ്വകാര്യസംരംഭത്തിലൂടെ സുസ്ഥിര വികസനമെന്ന മാതൃകയാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. മത്സ്യ വരൾച്ചാ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. കുത്തകകൾക്ക് വേണ്ടിയുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചെതെന്നും ചാൾസ് ജോർജ് കുറ്റപ്പെടുത്തി.