ന്യൂഡൽഹി: ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) തുകയിൽ പലിശയും പിഴയും എഴുതിത്തള്ളണമെന്ന ആവശ്യവുമായി എയർടെൽ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. പലിശയും പിഴയും ഒഴിവാക്കണമെന്നാണ് ആവശ്യമെന്നും പിഴ അടക്കാനുള്ള കാലാവധി നീട്ടാൻ ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് ലഭിക്കുന്ന വിവരം. ടെലികോം ഇതര വരുമാനം കൂടി കണക്കിലെടുത്ത് കമ്പനികൾ നിയമപ്രകാരമുള്ള കുടിശികയായി 1.4 ലക്ഷം കോടി രൂപ സർക്കാരിലേക്ക് അടയ്ക്കണമെന്ന് ഒക്ടോബർ ഇരുപത്തിനാലിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പലിശയും പിഴയും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് എയർടെൽ സുപ്രീംകോടതിയിൽ
ക്രമീകരിച്ച മൊത്ത വരുമാനം(എജിആർ) തുകയിൽ നിന്ന് പലിശയും പിഴയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എയർടെൽ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി
![പലിശയും പിഴയും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് എയർടെൽ സുപ്രീംകോടതിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5147833-469-5147833-1574431560769.jpg)
ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, മറ്റ് ടെലികോം കമ്പനികൾ എന്നിവ മൊത്തം 1.47 ലക്ഷം കോടി രൂപ സർക്കാരിന് കുടിശിക വരുത്തിയിട്ടുണ്ടെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ബുധനാഴ്ച പാർലമെന്‍റിൽ പറഞ്ഞു. ഭാരതി എയർടെല്ലിന്‍റെ 21,682 കോടി രൂപ ലൈസൻസ് ഫീസും 13,904 കോടി രൂപ എസ്‌യുസി കുടിശികയും ഉൾപ്പടെ മൊത്തം ബാധ്യത ഏകദേശം 35,586 കോടി രൂപയാണ്. കുടിശിക തുക, പലിശ എന്നിവ കുറക്കാനോ കാലാവധി നീട്ടി നൽകാനോ ഗവൺമെന്‍റ് തീരുമാനിച്ചിട്ടില്ലെന്നും ചോദ്യോത്തര വേളക്കിടെ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.