എജിആർ പ്രശ്‌നം; സാമ്പത്തിക ഫല പ്രഖ്യാപനം നവംബർ 14ന് ശേഷമെന്ന് എയർടെൽ
സെപ്റ്റംബർ പാദ ഫലപ്രഖ്യാപനം കമ്പനി മാറ്റിവച്ചതിനെത്തുടർന്ന് ഇന്ന് ഭാരതി എയർടെല്ലിന്‍റെ ഓഹരി അഞ്ച് ശതമാനം ഇടിഞ്ഞു.
![എജിആർ പ്രശ്‌നം; സാമ്പത്തിക ഫല പ്രഖ്യാപനം നവംബർ 14ന് ശേഷമെന്ന് എയർടെൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4900143-604-4900143-1572347623232.jpg)
ന്യൂഡൽഹി: ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) പ്രശ്‌നം മൂലം സെപ്റ്റംബർ പാദത്തിലെ സാമ്പത്തികഫല പ്രഖ്യാപനം നവംബർ 14 വരെ മാറ്റിവച്ചതായി ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ അറിയിച്ചു. സെപ്റ്റംബർ പാദ ഫലപ്രഖ്യാപനം കമ്പനി മാറ്റിവച്ചതിനെത്തുടർന്ന് ഇന്ന് ഭാരതി എയർടെല്ലിന്‍റെ ഓഹരികളും അഞ്ച് ശതമാനം ഇടിഞ്ഞു. ഇന്ന് രണ്ടാം പാദ വളർച്ചാ ഫലം പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ എജിആർ വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന കാരണത്താൽ നവംബർ 14 വരെ മാറ്റിവെക്കാൻ കമ്പനി ബോർഡ് തീരുമാനമെടുക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ ക്രമീകരിച്ച മൊത്ത വരുമാനം സംബന്ധിച്ച വിധിയിൽ തുകകളെക്കുറിച്ച് വ്യക്തത തേടാൻ ടെലികോം വകുപ്പിനെ സമീപിക്കുമെന്ന് സുനിൽ മിത്തലിന്‍റെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചു. എജിആർ ഇനത്തിൽ നല്‍കാനുള്ള തുകയും പിഴയും ടെലികോം കമ്പനികൾ സർക്കാരിന് നൽകണമെന്ന് കഴിഞ്ഞയാഴ്‌ച പുറത്തുവന്ന സുപ്രീംകോടതിയുടെ വിധിയനുസരിച്ച് എയർടെൽ, വോഡഫോൺ-ഐഡിയ, മറ്റ് ടെലികോം ഓപ്പറേറ്റർമാർ 1.4 ലക്ഷം കോടി രൂപ സർക്കാരിന് നൽകണം. ടെലികോം വകുപ്പിന്‍റെ (ഡിഒടി) കണക്ക് പ്രകാരം ഭാരതി എയർടെലിന് ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാർജുകളുൾപ്പടെ 42,000 കോടി രൂപയുടെ ബാധ്യതയുണ്ട്. വോഡഫോണിന് 40,000 കോടിയും ജിയോക്ക് 14 കോടി രൂപയും ബാധ്യതയുണ്ട്.