ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം വൈകുന്നു; ജനകീയ ഇടപെടലുകൾ ആവശ്യപ്പെട്ട് എസ് ഒ എസ്
അന്തിമ വിജയം വരെ പോരാട്ടം തുടരുമെന്ന് എസ് ഒ എസ്. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പൊലീസ് അകാരണമായി കാലതാമസം വരുത്തുകയാണെന്നും സമര സമിതിയുടെ ആരോപണം.
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നത് പൊലീസ് അകാരണമായി വൈകിപ്പിക്കുന്നെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ് സംഘടന. നീതിപൂര്‍വ്വമായ വിചാരണ നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുമെന്ന് എറണാകുളം വഞ്ചി സ്ക്വയറിൽ ചേർന്ന വിശദീകരണ കൺവെൻഷൻ പ്രഖ്യാപിച്ചു. കേസിന്‍റെ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിന്‍റെ ലക്ഷ്യം പ്രതിയെ രക്ഷിക്കുക എന്നതാണ്. കേസിലെ നിര്‍ണായക സാക്ഷികളെല്ലാം സഭയുമായി ബന്ധപ്പെട്ട കന്യാസ്ത്രീകളും പുരോഹിതരുമാണ്. അവര്‍ക്കു മേല്‍ സഭയുടെ പല ഭാഗങ്ങളില്‍ നിന്നും കടുത്ത ഭീഷണികളും സമ്മര്‍ദങ്ങളും പ്രയോഗിക്കപ്പെടുന്നു. പ്രതികൾ ശക്തരാണ്. അതുകൊണ്ട് നീതി നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രതിക്ക് ജാമ്യം നൽകി മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം നൽകാതിരുന്നത് ഈ ശക്തി കൊണ്ടാണെന്നും ഇത് മറികടക്കാൻ ശക്തമായ ജനകീയ ഇടപെടൽ അനിവാര്യമാണെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.