എറണാകുളം അങ്കമാലി അതിരൂപത വ്യാജരേഖ കേസിൽ വിശദീകരണവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ പ്രചരിപ്പിച്ച കേസിലാണ് , അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടം, ഫാദർ പോൾ തേലക്കാട് എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തത്. സിറോ മലബാർ സഭാ ഐടി മിഷൻ ഡയറക്ടർ ജോബി മപ്രകാവിലിന്‍റെ പരാതിയെ തുടർന്നായിരുന്നു കേസ്.
അങ്കമാലി അതിരൂപത വ്യാജരേഖ കേസ്; വിശദീകരണവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി - ബിഷപ്പ് ജേക്കബ് മനത്തോടം
തനിക്കെതിരെ വ്യാജരേഖ ചമച്ചവരെ കണ്ടെത്തുന്നതിനാണ് സിനഡ് നിർദേശ പ്രകാരം സഭ ഐടി മിഷൻ ഡയറക്ടർ പരാതി നൽകിയതെന്നും കർദിനാൾ വ്യക്തമാക്കുന്നു
![അങ്കമാലി അതിരൂപത വ്യാജരേഖ കേസ്; വിശദീകരണവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി](https://etvbharatimages.akamaized.net/etvbharat/images/768-512-2773026-104-46238f6b-1c43-4176-a25a-c51c0d58495b.jpg)
ഇതിനെതിരെ വിശ്വാസികളിൽ നിന്നും സംഘടനകളിൽ നിന്നും ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് കർദിനാൾ വിശദീകരണവുമായി രംഗത്തെത്തിയത്. വ്യാജരേഖകൾ നിർമ്മിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ബിഷപ്പിന്‍റെയും വൈദികന്‍റെയും പേര് ഉൾപ്പെടുത്തി കേസെടുത്തത് അപ്രതീക്ഷിതമാണ്. പ്രചരിച്ച രേഖകൾ ഫാദർ പോൾ തേലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയെന്ന വസ്തുത പരാതിയിൽ ചൂണ്ടി കാട്ടിയിരുന്നു.
ഇരുവരുടെയും പേരുകൾ എഫ്ഐആറിൽ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. തനിക്കെതിരെ വ്യാജരേഖ ചമച്ചവരെ കണ്ടെത്തുന്നതിനാണ് സിനഡ് നിർദേശ പ്രകാരം സഭ ഐടി മിഷൻ ഡയറക്ടർ പരാതി നൽകിയതെന്നും കർദിനാൾ വ്യക്തമാക്കുന്നു. മേജർ സുപ്പീരിയേഴ്സിനും പ്രൊവിൻഷലുകൾക്കും നൽകിയ കത്തിലാണ് ആലഞ്ചേരിയുടെ വിശദീകരണം. അതേ സമയം എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആഴ്ചകൾ കഴിഞ്ഞ ശേഷം ഇത്തരമൊരു കത്ത് നൽകിയത് വിമർശനങ്ങൾ ഭയന്നാണെന്നാണ് പുതിയ വിമർശനം.