ആലപ്പുഴ: ജനതാദൾ സെക്കുലർ പാർട്ടി ലയനത്തെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കും. മുമ്പ് പ്രതിസന്ധിഘട്ടങ്ങളില്‍ ചെയ്തതുപോലെ കീഴ്ഘടകങ്ങളെയെല്ലാം വിളിച്ച് ചേർത്ത് ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി ലയനത്തില്‍ തീരുമാനമെടുത്തിട്ടില്ല; വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ഷെയ്ഖ് പി ഹാരിസ് - ആലപ്പുഴ
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന്‍റെ തോൽവി സംബന്ധിച്ച് പാർട്ടിയിലെ മുതിർന്ന നേതാവ് പങ്കുവച്ചത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഷെയ്ഖ് പി ഹാരിസ്.

പാര്‍ട്ടി വിരുദ്ധ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഗൗരവമായാണ് സമീപിക്കുന്നതെന്നും മെയ് 31 ന് ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും ഹാരിസ് പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങള്‍ ബോധ്യപ്പെട്ടാൽ തീർച്ചയായും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ ജൂൺ രണ്ടിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ചേരും. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റികളും യോഗം ചേർന്ന് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തുമെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.