കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മണിയുടെ ഏഴ് സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് ഹാജരാകാമെന്ന് കോടതിയെ അറിയിച്ചു. സാബുമോൻ, ജാഫർ ഇടുക്കി തുടങ്ങിയ ഏഴ് പേർ നുണ പരിശോധനയ്ക്ക് ഹാജരാകാൻ തയ്യാറാണെന്ന് എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് അറിയിച്ചത്. കലാഭവൻ മണിയുടെ ശരീരത്തിൽ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയതിനെത്തുടർന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.
കലാഭവൻ മണിയുടെ മരണം: ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകും - സിബിഐ
കേസിന്‍റെ തുടക്കം മുതലേ മണിയുടെ കുടുംബം ചില സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ തെളിവുകളില്ലെന്നും അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു.

കലാഭവൻ മണി
ഫോറൻസിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2017 ല്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐയുടെ കൊച്ചി യൂണിറ്റ് അന്വേഷണം നടത്തിയിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും കലാഭവന്‍ മണി നടത്തിയ ഭൂമിയിടപാടുകള്‍, സ്വത്ത് വിവരങ്ങൾ, കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ സിബിഐക്ക് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആരോപിച്ചിരുന്നു.