ചോദ്യം: എന്‍റെ അച്ഛന് 57 വയസുണ്ട്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ കാണിച്ചു. പരിശോധനകൾക്ക് ശേഷം അച്ഛന്‍റെ ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഈ അസുഖം എന്താണ്? എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്? ഇതിനുള്ള ചികിൽസയും പരിഹാരവുമെന്താണ്? ഈ അസുഖം വരാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ എടുക്കണം ?
ഉത്തരം: താങ്കളുടെ അച്ഛന് പൾമണറി ത്രോംബോ എംബോളിസം (പി ഇ) ആണ്. ഒറ്റനോട്ടത്തിൽ ശ്വാസകോശ സംബന്ധിയായ അസുഖമാണെന്ന് തോന്നുമെങ്കിലും യഥാർഥത്തിൽ ഈ അസുഖത്തിന്‍റെ തുടക്കം കാലുകളിലെ സിരകളിൽ നിന്നാണ്. മനുഷ്യശരീരത്തിൽ സിരകളിലൂടെയാണ് അശുദ്ധരക്തം ഹൃദയത്തിൽ എത്തിച്ചേരുന്നത്. ക്രമേണ ഇത് ശ്വാസകോശത്തിലം എത്തുന്നു. ഈ രക്തം ഓക്സിജൻ സ്വീകരിച്ച ശേഷം ഹൃദയത്തിലേക്ക് തിരിച്ചെത്തുകയും അവിടെനിന്ന് ധമനികളിലൂടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തുകയും ചെയ്യുന്നു. തുടർച്ചയായി നടക്കുന്ന പ്രതിഭാസമാണിത്. ചിലരിൽ കാൽവണ്ണകളിലും തുടകളിലും ചെറിയതോതിൽ രക്തം കട്ട പിടിക്കാം. ഇത് രക്തചംക്രമണം കുറക്കാനും സിരകൾക്ക് നാശം വരുത്താനും കാരണമാകാം.
കൈകാലുകൾ ചലിപ്പിക്കാതെ ഒരേ ഇരുപ്പിലിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്യുന്നവരിൽ ഈ അസുഖത്തിനുള്ള സാധ്യത ഏറെയാണ്. ചിലപ്പോഴൊക്കെ കാലുകളിലെ ധമനികളിൽ രൂപപ്പെടുന്ന ചെറിയ രക്തക്കട്ടകൾ രക്തചംക്രമണത്തിനിടെ ധമനികളിലും ശ്വാസകോശത്തിലും തങ്ങി നിൽക്കാം. ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കാൻ ഇതു കാരണമാകുന്നു. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്തുമ്പോൾ അത് ശ്വാസതടസത്തിന് കാരണമാകുന്നു. ശ്വാസകോശം ചുരുങ്ങി നെഞ്ചുവേദന വന്നേക്കാം.
രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയാൽ ഡി-ഡൈമർ പരിശോധന വേണ്ടിവരും. ഇതിലൂടെ ചെറിയ രക്തക്കട്ടകൾ കണ്ടെത്തിയാൽ ശ്വാസകോശത്തിന്‍റെ ആൻജിയോഗ്രാം എടുക്കണം. അസുഖം വ്യക്തമായാൽ ഹെപ്പാരിൻ (പോർസിൻ) എന്ന മരുന്ന് സലൈനിൽ കലർത്തി രോഗിക്ക് ദീർഘകാലം നൽകേണ്ടിവരും. കട്ടപിടിച്ച രക്തം അലിഞ്ഞുപോകാനാണിത്. ഹെപ്പാരിൻ ശരീരത്തിലെത്തിയാൽ 24 മണിക്കൂർ നേരം പ്രവർത്തിക്കും. രോഗതീവ്രത കുറയുന്നതിനനുസരിച്ച് കുത്തിവെപ്പ് മാറ്റി ഹെപ്പാരിൻ ഗുളികയായി നൽകാം. ഇത് ആറുമാസക്കാലം കഴിക്കേണ്ടിവരും. അസുഖം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിൽ അസുഖം കൂടിയാൽ ആൻജിയോപ്ലാസ്റ്റി വേണ്ടിവരും. ഈ ചികിത്സാരീതിയിൽ തുടയിലെ പേശിയിൽ ചെറിയ മുറിവുണ്ടാക്കിയാണ് ചികിത്സ നടത്തുന്നത്. ഇതിലൂടെ ചെറിയൊരു ട്യൂബ് കടത്തിവിട്ട് രക്തക്കട്ടയിലേക്ക് എത്തിച്ച ശേഷം എൻസൈം കുത്തിവെപ്പ് നൽകി രക്തക്കട്ടകൾ അലിയിച്ചു കളയുന്നു. താങ്കളുടെ അച്ഛൻ നിലവിൽ ഹെപ്പാരിൻ ഗുളിക കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ മാത്രമേ മരുന്ന് കഴിക്കാവൂ. അമിതമായ ഡോസ് മൂലം വളരെ ചെറിയ മുറിവിൽ നിന്ന് പോലും ഒരുപാട് രക്തസ്രാവമുണ്ടാകാം. അതുകൊണ്ടാണ് കൃത്യമായ ഡോസ് നിർണയിക്കാനായി ഡോക്ടർമാർ തുടർച്ചയായ പരിശോധനകൾ നടത്തുന്നത്. കാലുകളിൽ രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കണമെങ്കിൽ ശരിയായ വ്യായാമക്രമം പാലിക്കണം. ദീർഘനേരം യാത്ര ചെയ്യുന്നവർ ഇടക്ക് എഴുന്നേറ്റു നിൽക്കുകയോ അൽപ്പം നടക്കുകയോ വേണം. കാൽവണ്ണയിലും തുടകളിലും ഞെരുക്കമുണ്ടാകാതെ ശ്രദ്ധിക്കുകയും വേണം.