ചാലക്കുടി: അസുഖവും ആശുപത്രിവാസവുമൊക്കെ ബെന്നി ബഹനാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തെല്ലൊന്ന് മങ്ങലേല്‍പ്പിച്ചെങ്കിലും ഒടുവില്‍ ഫലം വന്നപ്പോള്‍ ചാലക്കുടി മണ്ഡലം വീണ്ടും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. ഹൃദയാഘാതവും തുടർന്നുള്ള ആശുപത്രി വാസവും മൂലം ബെന്നി ബെഹനാന് പ്രചാരണത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
അസുഖവും ആശുപത്രിവാസവും തളർത്തിയില്ല; ബെന്നി ബെഹനാന് മിന്നും ജയം - election
ഹൃദയാഘാതവും തുടർന്നുള്ള ആശുപത്രി വാസവും മൂലം ബെന്നി ബെഹനാന് പ്രചാരണത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല

സ്ഥാനാര്‍ഥി പര്യടനത്തിന്‍റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോള്‍ ബെന്നി ബെഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായി. ഏപ്രില്‍ അഞ്ചിന് വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് പത്ത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ബെന്നി ബെഹനാൻ വീണ്ടും പ്രചാരണ രംഗത്ത് ഇറങ്ങിയത്. സ്ഥാനാർഥിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിലെ യുവ എംഎൽഎമാരായിരുന്നു യുഡിഎഫിന്‍റെ പ്രചാരണം ഏറ്റെടുത്തിരുന്നത്. എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, വി പി സജീന്ദ്രൻ എന്നിവർ മണ്ഡലത്തിൽ പ്രചാരണത്തിന് നേതൃത്വം കൊടുത്തു. കൂടാതെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവർ മണ്ഡലത്തിൽ സജീവ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
ഇന്നസെന്‍റിനെ കടത്തിവെട്ടി 473444 വോട്ടുകള്‍ നേടിയാണ് ബെന്നി ബെഹനാന്‍റെ മിന്നുന്ന വിജയം. പ്രതീക്ഷിച്ച വിജയമാണ് ചാലക്കുടിയില്‍ കാണാനാകുന്നതെന്നായിരുന്നു ബെന്നി ബെഹനാന്‍റെ പ്രതികരണം. കൂട്ടായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടത്തിയത്. താന്‍ അസുഖമായി കിടന്ന സമയത്ത് സഹപ്രവര്‍ത്തകരും എംഎല്‍എമാരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. അതിന്‍റെ കൂടി വിജയമാണ് ചാലക്കുടിയില്‍ തനിക്ക് ലഭിച്ചതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.