ഹൈദരാബാദ്:ഉന്നാവോയിൽ പൊലീസിന്‍റെ മർദനമേറ്റ് ചികിത്സയിലിരിക്കെ ആൺകുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ ആഞ്ഞടിച്ച് എഐഎംഐഎം മേധാവിയും എംപിയുമായ അസദുദ്ദീൻ ഒവൈസി. ലോക്ക് ഡൗൺ സമയത്ത് പച്ചക്കറി വിൽപ്പന നടത്തിയെന്നാരോപിച്ചായിരുന്നു പൊലീസിന്‍റെ മർദനം. സംസ്ഥാനത്തെ മുസ്ലീം വിഭാഗത്തോട് സർക്കാർ വിദ്വേഷം കാണിക്കുന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മുസ്ലീം ആണെന്ന് കരുതിയാണ് പൊലീസ് മർദിച്ചത്. എന്നാൽ കുട്ടിയുടെ പേര് ഫൈസൽ എന്നല്ലെന്നും വിവേക് തിവാരി എന്നാണെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാർ കുട്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 56 ശതമാനം പൊലീസുകാരും മുസ്ലീങ്ങൾ കുറ്റവാളികളാണെന്ന് വിശ്വസിക്കുന്നവരാണ്. യോഗി സർക്കാരിന്‍റെ മുസ്ലിം വിദ്വേഷത്തിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
യുപിയിലെ മുസ്ലീങ്ങൾക്കെതിരെ യോഗി സർക്കാർ വിദ്വേഷം പ്രകടിപ്പിക്കുന്നു: ഒവൈസി - AIMIM chief
ഉന്നാവോയിൽ പൊലീസിന്‍റെ മർദനമേറ്റ് ചികിത്സയിലിരിക്കെ ആൺകുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി.

Also Read:കൊവിഡ് രണ്ടാം തരംഗം കൂടുതലായി ബാധിക്കുന്നത് ചെറുപ്പക്കാരെ...
രാജ്യത്ത് വാക്‌സിന്‍റെ കുറവിനെ സംബന്ധിച്ചും അദ്ദേഹം മോദി സർക്കാരിനെ ചോദ്യം ചെയ്തു. ഏപ്രിൽ എട്ടിന് 36.5 ലക്ഷം പേർക്ക് വാക്‌സിൻ നൽകി. എന്നാൽ മെയ് 20ന് 13.6 ലക്ഷം വാക്‌സിനുകൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെക്കിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് മോദി സർക്കാർ വാക്സിനുകൾ കയറ്റുമതി ചെയ്യുന്നുണ്ടോ, ഇല്ലെങ്കിൽ രാജ്യത്തെ വാക്‌സിനുകൾ എവിടെയെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാന ഉൾപ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വാക്‌സിൻ ഡോസുകൾ ഇല്ലാത്തതിനാൽ വാക്‌സിനേഷൻ ഡ്രൈവ് നിർത്തേണ്ടി വരുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത് മോദി സർക്കാരിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്, ബ്ലാക്ക് ഫംഗസ് അണുബാധ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമവും കൊവിഡ് സാഹചര്യം സംബന്ധിച്ച ചുമതലകളും മോദി സർക്കാർ അവഗണിക്കുകയാണെ ഒവൈസി പറഞ്ഞു.