കേരളം

kerala

ETV Bharat / bharat

Women's Reservation Bill Passed | വനിതാസംവരണ ബില്‍ ലോക്‌സഭ കടന്നു ; 454 എംപിമാര്‍ പിന്തുണച്ചു, എതിര്‍ത്തത് രണ്ടുപേര്‍ - Loksabha

Opposition Criticized Provisions of Bill | രാവിലെ പത്ത് മണിയോടെയാണ് ലോക്‌സഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ച തുടങ്ങിയത്. വ്യവസ്ഥകളെ വിമര്‍ശിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.

Etv Bharat Loksabha Passed Women Reservation Bill  വനിതാ സംവരണ ബില്‍  ലോക്‌സഭ  Loksabha  ലോക്‌സഭയില്‍
Loksabha Passed Women Reservation Bill

By ETV Bharat Kerala Team

Published : Sep 20, 2023, 8:54 PM IST

ന്യൂഡല്‍ഹി :ഭാരതത്തിന്‍റെ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ചൂണ്ടിക്കാട്ടാവുന്ന വനിതാസംവരണ ബില്‍ ലോക്‌സഭയില്‍ പാസായി (Women's Reservation Bill Passed ). എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 454 എംപിമാരുടെ വോട്ടോടെയാണ് ബില്‍ പാസായത്. സ്ലിപ് നൽകി നടത്തിയ വോട്ടെടുപ്പില്‍ രണ്ട് എംപിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്.

പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ (Arjun Ram Meghwal) ആണ് ബില്‍ സഭയിൽ അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% വനിതാസംവരണം വിഭാവനം ചെയ്യുന്ന ബില്‍ വ്യാഴാഴ്ച രാജ്യസഭയിലും അവതരിപ്പിക്കും. ഭരണഘടനയുടെ 128–ാം ഭേദഗതിയായ ബില്ലിന് ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് പേരിട്ടിരിക്കുന്നത്.

രാവിലെ പത്ത് മണിയോടെയാണ് ബില്ലില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയില്‍ ബില്ലിലെ വ്യവസ്ഥകളെ വിമര്‍ശിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് ബില്‍ തിരക്കിട്ട് അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. പിന്നീട് ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് ചര്‍ച്ചയില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി വ്യക്തമാക്കി. ബില്‍ പാസാക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്, എന്നാല്‍ ചില ആശങ്കകള്‍ ഇല്ലാതാകുന്നില്ലെന്നും സോണിയ വ്യക്തമാക്കി. ബില്ലില്‍ ഒബിസി സംവരണം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പറഞ്ഞു.

എന്നാല്‍ വനിതാസംവരണ ബില്ലിന്‍റെ ക്രെഡിറ്റ് ബിജെപിക്ക് ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രതികരണം. ദേവഗൗഡ മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള പ്രധാനമന്ത്രിമാര്‍ ബില്‍ കൊണ്ടുവരാന്‍ നാല് തവണ ശ്രമിച്ചിട്ടും നടക്കാത്തതിന്‍റെ കാരണം എന്തെന്ന ചോദ്യം ഉന്നയിച്ച അമിത് ഷാ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷത്തിന്‍റെ പിന്തുണ മാത്രം മതിയെന്നുമാണ് പ്രതികരിച്ചത്.

ദേശീയ-സംസ്ഥാന തലങ്ങളിൽ നടക്കുന്ന നയരൂപീകരണങ്ങളില്‍ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് വനിതാസംവരണ ബിൽ കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണെന്ന് ബില്ലിന്‍റെ ഉദ്ദേശ ലക്ഷ്യമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

33 ശതമാനം വനിതാസംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ ലോക്‌സഭയിൽ വനിതാപ്രാതിനിധ്യം 181 ആയി ഉയരും. കേരളത്തില്‍ നിന്നുള്ള 20 ലോക്‌സഭ എംപിമാരില്‍ ആറ് പേര്‍ വനിതകളാകും. നിയമസഭകളിലും വനിതാപ്രാതിനിധ്യം ഉയരും. കേരള നിയമസഭയില്‍ വനിത എംഎല്‍എമാരുടെ എണ്ണം 46 ആയി ഉയരും. നിലവില്‍ കേരള നിയമസഭയില്‍ 11 വനിത പ്രതിനിധികളാണുള്ളത്. ബില്‍ പ്രകാരം പട്ടിക ജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കായി മാറ്റിവയ്‌ക്കേണ്ടിവരും.

അതേസമയം ഈവരുന്ന 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം നടപ്പാകില്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മാത്രമേ വനിതാസംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. മണ്ഡല പുനര്‍നിര്‍ണയം 2027ലെ സെൻസസിന് ശേഷമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അതിനാല്‍ 2029ലോ അതിനുശേഷമോ ആകും വനിതാസംവരണം പ്രാബല്യത്തിലാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ABOUT THE AUTHOR

...view details