ശിവഗംഗ (തമിഴ്‌നാട്): ജീവിച്ചിരിക്കുന്ന ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റ് വാങ്ങി ഭാര്യ സ്വത്തുക്കൾ വിൽപന നടത്തിയെന്ന് പരാതി. തമിഴ്‌നാട്ടിലെ കാരക്കുടി സ്വദേശി ചന്ദ്രശേഖറാണ് ഭാര്യ നദിയ ശ്രീക്കെതിരെ പരാതിയുമായി ശിവഗംഗ ജില്ല കലക്‌ടർക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. ഭാര്യ മരണ സർട്ടിഫിക്കറ്റ് നിർമിച്ച് 40 ലക്ഷം രൂപയുടെ സ്വത്തുക്കൾ വിറ്റെന്നാണ് ചന്ദ്രശേഖറിന്‍റെ ആരോപണം.
'തന്‍റെ പേരില്‍ മരണ സർട്ടിഫിക്കറ്റുണ്ടാക്കി സ്വത്തുക്കൾ വിറ്റു' ; ഭാര്യക്കെതിരെ പരാതിയുമായി ഭർത്താവ് - മരണ സർട്ടിഫിക്കറ്റ്
കാരക്കുടി മുനിസിപ്പാലിറ്റിയിൽ ഭർത്താവ് മരിച്ചതായി രജിസ്‌റ്റർ ചെയ്‌ത് റവന്യൂ വകുപ്പിൽ നിന്ന് മരണ സർട്ടിഫിക്കറ്റും നിയമപരമായ അവകാശ സർട്ടിഫിക്കറ്റും വാങ്ങിയാണ് നദിയ ശ്രീ സ്വത്തുക്കൾ വിറ്റത്.

2005 ലാണ് ഇയാളും കാരക്കുടി സ്വദേശിയായ നദിയ ശ്രീയും വിവാഹിതരായത്. 2015ൽ നദിയ ശ്രീ കാരക്കുടി മുനിസിപ്പാലിറ്റിയിൽ ഭർത്താവ് മരിച്ചതായി രജിസ്‌റ്റർ ചെയ്‌ത് റവന്യൂ വകുപ്പിൽ നിന്ന് മരണ സർട്ടിഫിക്കറ്റും നിയമപരമായ അവകാശ സർട്ടിഫിക്കറ്റും നേടിയിരുന്നു. ഇത് ഉപയോഗിച്ചാണ് നദിയ ഭർത്താവിന്‍റെ സ്വത്ത് വിൽപന നടത്തിയത്.
ചന്ദ്രശേഖർ അതേ സ്ഥലം വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഭാര്യ നടത്തിയ കൊള്ള അറിയുന്നത്. സംഭവത്തിൽ ഭാര്യക്കെതിരെ ചന്ദ്രശേഖർ ശിവഗംഗ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും എടുത്തില്ല. ഇതിനെ തുടർന്നാണ് കലക്‌ടർക്ക് മുമ്പിൽ പരാതിയുമായി എത്തിയത്.