ന്യൂഡല്‍ഹി: മൂന്ന് ഘട്ടങ്ങൾകൂടി വോട്ടെടുപ്പ് പൂർത്തിയാക്കാൻ ബാക്കിയുള്ള പശ്ചിമ ബംഗാളിനെ ആശങ്കയിലാഴ്ത്തി കൊവിഡ് നിരക്ക് കുത്തനെ കുതിച്ചുയരുന്നു. ബംഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്കാണ് ദിവസങ്ങൾക്കുള്ളിൽ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളിൽ 6,910 പുതിയ കൊവിഡ് -19 കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ അനുസരിച്ച് ആകെ കേസുകളുടെ എണ്ണം 6,43,795 ആയി. ആകെ മരണസംഖ്യ 10,506 ആയി ഉയര്‍ന്നു.
ഭാരതീയ ജനതാ പാർട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ എല്ലാ കൊവിഡ് -19 മാനദണ്ഡങ്ങളും പരസ്യമായി ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ, തെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന ഘട്ടങ്ങളിലേക്കുള്ള പ്രചാരണത്തിന്റെ സമയം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.