കേരളം

kerala

By

Published : Sep 13, 2022, 10:02 PM IST

ETV Bharat / bharat

കൊമ്പ്കോര്‍ത്ത് കെസിആറും അണ്ണാമലൈയും;"ബിജെപി കാരണം രാജ്യത്ത് ജനാധിപത്യം തമാശയായി"

തെലങ്കാനയിലും തമിഴ്‌നാട്ടിലും ഏക്‌നാഥ് ഷിന്‍ഡെ മോഡല്‍ അട്ടിമറിയുണ്ടാകുമെന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍റെ പ്രസ്‌താവന വലിയ വിവാദമായി

Annamalai and Telangana CM KCR  കെസിആറും അണ്ണാമലൈയും  ഏക്‌നാഥ് ഷിന്‍ഡെ മോഡല്‍ അട്ടിമറി  തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ  KCR AGAINST BJP  BJP leader Annamalai against KCR
പരസ്‌പരം കൊമ്പ്കോര്‍ത്ത് കെസിആറും അണ്ണാമലൈയും;"ബിജെപി കാരണം രാജ്യത്ത് ജനാധിപത്യം തമാശയായി മാറി"

ഹൈദരാബാദ്:പരസ്‌പരം കൊമ്പ്കോര്‍ത്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും. മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറയ്‌ക്ക് സംഭവിച്ചത് പോലെ തെലങ്കാനയില്‍ കെ സി ചന്ദ്രശേഖര്‍ റാവുവിനും സംഭവിക്കുമെന്ന അണ്ണാമലൈയുടെ പ്രസ്‌താവന വലിയ വിവാദമായി. എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയുമായി ചേര്‍ന്ന് കൊണ്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ വീഴ്‌ത്തുകയായിരുന്നു.

തമിഴ്‌നാടിലെ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാറിനെതിരെയും ഒരു ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടെന്നും അണ്ണാമലൈ പ്രസ്‌താവന നടത്തിയിരുന്നു. അണ്ണാമലൈയുടെ പ്രസ്‌താവന ചൂണ്ടികാട്ടി ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരേയും രൂക്ഷമായ പ്രതികരണമാണ് കെസിആര്‍ തെലങ്കാന അസംബ്ലിയില്‍ നടത്തിയത്. മേദി സര്‍ക്കാര്‍കാരണം രാജ്യത്ത് ജനാധിപത്യം തമാശയായി മാറിയെന്ന് കെസിആര്‍ ആരോപിച്ചു.

ഇതുവരെ പത്ത് സംസ്ഥാന സര്‍ക്കാറുകളെ കുതിരകച്ചവടത്തിലൂടെ മറിച്ചിട്ടുകൊണ്ട് അവിടെ ബിജെപി അധികാരത്തില്‍ വന്നു. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടേയുള്ളൂ. എന്നാല്‍ തമിഴ്‌നാട്ടില്‍ ഒരു ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ന്ന് വരുമെന്ന് പറയുകയാണ് അണ്ണമലൈയെന്നും കെസിആര്‍ ആരോപിച്ചു. ജനാധിപത്യത്തെ ബിജെപി എത്രമാത്രം വിലമതിക്കുന്നുണ്ടെന്ന് കാണിച്ച് തരുന്നതാണ് ഇത്തരം പ്രസ്‌താവനകള്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ട ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനെപറ്റി സംസാരിക്കുകയാണെന്നും കെസിആര്‍ ആരോപിച്ചു.

കെസിആറിന്‍റെ ആരോപണങ്ങള്‍ക്കെതിരെ ട്വിറ്ററിലൂടെ അണ്ണാമലൈ പ്രതികരിച്ചു. കെസിആറിന്‍റെ കുടുംബാധിപത്യമാണ് തെലങ്കാനയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അണ്ണാമലൈ ആരോപിച്ചു. തെലങ്കാനയിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം തന്നെപ്പറ്റി സംസാരിച്ച് കെസിആര്‍ സമയം കളയുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കെസിആറും ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ വിജയിച്ചിരുന്നില്ല.

പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും വിഷയമുള്ള കാര്യമല്ല. തെലങ്കാനയിലെ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതില്‍ കെസിആര്‍ പരാജയപ്പെട്ടെന്നും അണ്ണമലൈ ആരോപിച്ചു.

1984ലാണ് എംകെ സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. ആ തെരഞ്ഞെടുപ്പില്‍ എംകെ സ്റ്റാലിന്‍ പരാജയപ്പെട്ടിരുന്നു. 1983ലാണ് കെസിആര്‍ സിദ്ദിപെട്ട് നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി മല്‍സരിക്കുന്നത്. ആ തെരഞ്ഞെടുപ്പില്‍ കെസി ആര്‍ പരാജയപ്പെട്ടിരുന്നു. 2021ലെ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അറവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അണ്ണാമലൈ ആദ്യമായി നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ബിജെപിക്കെതിരെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാക്കളില്‍ ഒരാളാണ് കെസിആര്‍.

ABOUT THE AUTHOR

...view details