സംബാൽ:ഉത്തര്‍പ്രദേശില്‍ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയുള്ള പത്രക്കടലാസില്‍ കോഴി വിൽപന നടത്തിയെന്ന് ആരോപിച്ച് ഒരാള്‍ അറസ്റ്റില്‍. താലിബ് ഹുസൈൻ എന്ന കടയുടമയാണ് പിടിയിലായത്. മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വില്‍പന; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം, വ്യാപാരി അറസ്റ്റില്‍ - യുപിയില്‍ ചിക്കന്‍ കട വ്യാപാരി അറസ്റ്റില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ കത്തി കാട്ടിയെന്ന് ആരോപിച്ച് വധശ്രമ കേസും വ്യാപാരിക്കെതിരായി പൊലീസ് ചുമത്തിയിട്ടുണ്ട്
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വില്‍പന; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം, വ്യാപാരി അറസ്റ്റില്‍
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് കാട്ടി ചിലർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് പൊലീസ് നടപടി. അതേസമയം, അറസ്റ്റുചെയ്യാനായി കടയിലെത്തിയ സമയം താലിബ് കത്തി വീശിയതായി പൊലീസ് ആരോപിച്ചു.
മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയ്‌ക്കെതിരായ ശത്രുത വളർത്തലിനെതിരെയുള്ള ഐ.പി.സി 153-എ, മതവികാരം വ്രണപ്പെടുത്തുന്നതിന് എതിരായ 295 എ, കൊലപാതക ശ്രമത്തിനെതിരായ 307 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.