ലഖ്‌നൗ :ബ്രാഹ്മണൻ എന്നത് ജാതിയല്ല, ശ്രേഷ്‌ഠമായ ജീവിതരീതിയാണെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഉപമുഖ്യമന്ത്രിയുടെ വാദം. ഗൗതം ബുദ്ധ് നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ബ്രാഹ്മണനായതില്‍ അഭിമാനം'
തന്‍റെ പാര്‍ട്ടി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്നതാണ് പാര്‍ട്ടി നയം. എല്ലാ ജാതികൾക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ബി.ജെ.പിയെ പിന്തുണച്ച് എല്ലാ ജാതിക്കാരുടെയും പൂച്ചെണ്ട് വേദിയിലെത്തിയത്. അതെ, ഞാനൊരു ബ്രാഹ്മണനാണ്, അതിൽ അഭിമാനമുണ്ട്.
'സർവേ ഭവന്തു സുഖിൻ' എന്നതാണ് ബ്രാഹ്മണന്‍റെ പ്രവര്‍ത്തനം. മറ്റുള്ളവരുടെ സന്തോഷത്തിൽ, ആഹ്ളാദം അനുഭവിക്കുന്നവൻ ബ്രാഹ്മണനാണ്. താൻ തൊഴിൽപരമായി ഒരു അധ്യാപകൻ കൂടിയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. ജാതിക്കതീതമായി ദൈവങ്ങളായി കണക്കാക്കുന്നതിനാല്‍ അധ്യാപകരെ മാത്രമേ ബ്രാഹ്മണർ എന്ന് വിളിച്ചിരുന്നുള്ളൂ.