കൊൽക്കത്ത: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തതിനെതിരെ സിപിഎം നേതാവ് മുഹമ്മദ് സലിം രംഗത്ത്. എൻഡിഎ സർക്കാർ വിമർശനങ്ങൾ കേൾക്കാൻ തയാറല്ലെന്ന് മുഹമ്മദ് സലിം പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന കർഷകരെ സർക്കാർ ഭയക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം നടപടികളെന്നും അദ്ദേഹം വിമര്‍ശിച്ചു.
കര്‍ഷക പ്രക്ഷോഭം; ട്വിറ്റർ അക്കൗണ്ടുകൾ സസ്‌പെന്‍റ് ചെയ്തതിനെതിരെ സിപിഎം - ട്വിറ്റർ അക്കൗണ്ടുകൾ സസ്‌പെന്‍റ് ചെയ്തു
പ്രക്ഷോഭം നടത്തുന്ന കർഷകരെ സർക്കാർ ഭയക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം നടപടികളെന്നും മുഹമ്മദ് സലിം പറഞ്ഞു.

മുഹമ്മദ് സലിമിന്‍റെയടക്കം 250 ഹാന്‍ഡിലുകളാണ് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍, മാധ്യമ സ്ഥാപനമായ കാരവന്‍ മാഗസിന്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഹന്‍സ്‌രാജ് മീണ, എംഡി ആസിഫ് ഖാന്‍ എന്നിവരുടെ അക്കൗണ്ടുകളും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ ഏകത മോര്‍ച്ചയുടെ അക്കൗണ്ടും സസ്‌പെന്‍റ് ചെയ്തിരുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തതെന്നാണ് ട്വിറ്ററിന്‍റെ വിശദീകരണം.. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കമുള്ള 250 ഹാൻഡിലുകൾക്കും പോസ്റ്റുകൾക്കുമെതിരെ നടപടിയെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
അതേ സമയം സിഇഒയുടെ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തതില്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചിട്ടുള്ളതായി പ്രസാര്‍ ഭാരതി അറിയിച്ചു. എന്തുകൊണ്ടാണ് ട്വിറ്റര്‍ ഇങ്ങനെയൊരു നീക്കത്തിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസും പ്രതികരിച്ചു.