ദസറ ദിനത്തില്‍ സൂര്യന്‍ ജ്വലിച്ചുനില്‍ക്കുന്ന ഉച്ചസമയം, കൃത്യം 1.19, ഭാരത് രാഷ്‌ട്ര സമിതി എന്ന ദേശീയ പാര്‍ട്ടി തെലങ്കാനയില്‍ നിന്ന് ഉദയംകൊണ്ട 'മുഹൂര്‍ത്തം'. ഹൈദരാബാദ് തലസ്ഥാനമായി തെലങ്കാന എന്ന പേരില്‍ ഒരു സംസ്ഥാനം രൂപീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ടിആര്‍എസ് അഥവാ തെലങ്കാന രാഷ്‌ട്ര സമിതി രൂപീകരിക്കപ്പെട്ടത്. സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു 2001 ഏപ്രില്‍ 27 നാണ് പാര്‍ട്ടി രൂപീകരിച്ചത്. തെലുങ്കര്‍ക്ക്, തെലുങ്ക് നാട് സഫലമാക്കാന്‍ ജന്മംകൊണ്ട ഈ പാര്‍ട്ടിയാണ് കെഎസിആറിന്‍റെ 'ദേശീയ മോഹത്തില്‍' ഇന്ന് (ഒക്‌ടോബര്‍ അഞ്ച്) ബിആര്‍എസായി പരിണമിച്ചത്.
കെസിആറെന്ന 'ദേശ് കി നേത': ബിജെപിയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് താന്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് നേരത്തേ കെസിആര്‍ വ്യക്തമാക്കിയതാണ്. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം നിരവധി സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുകയും ചെയ്‌തിട്ടുണ്ട്. 80 കോടി മുടക്കില്‍ 12 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമടക്കം സര്‍വ സന്നാഹങ്ങളുമായാണ് ബിആര്‍എസ് രൂപീകരിച്ച് കെസിആര്‍ 'ദേശ് കി നേതാ'വായി (ദേശീയ നേതാവ്) സ്റ്റൈല്‍ മാറ്റിപിടിച്ചത്. തെലങ്കാനയുടെ ഭൂപടത്തില്‍ കെസിആറിന്‍റെ പടംവച്ച് ഇതേ എഴുത്തിലാണ് പ്രവര്‍ത്തകര്‍ ദേശീയ പാര്‍ട്ടി പ്രഖ്യാപന ദിവസം പതാക വാനിലുയര്‍ത്തിയത്.
''അധികാരക്കൊതിയില്‍ ഉണ്ടായ പാര്‍ട്ടി'':പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശത്തോടെയാണ് ഈ ദിവസത്തെ കാണുന്നതെങ്കിലും രൂക്ഷ വിമര്‍ശനങ്ങളാണ് ബിആര്‍എസ് ജന്മംകൊണ്ടതിനെതിരെ ഉയരുന്നത്. പാര്‍ട്ടിയുടെ പേര് മാറ്റിയതിനെ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായാണ് ആക്രമിക്കുന്നത്. രാഷ്‌ട്രീയ അത്യാഗ്രഹം കൊണ്ടാണ് ഇങ്ങനെയൊരു പാര്‍ട്ടി രൂപീകരിച്ചതെന്നാണ് ഈ രണ്ടുകൂട്ടരുടെയും അഭിപ്രായം. എന്നാല്‍, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കെസിആറിന്‍റെ തീരുമാനത്തെ രണ്ട് കൈയുമടിച്ച് സ്വാഗതം ചെയ്യുകയാണുണ്ടായത്.
തെലങ്കാന പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ വിമര്‍ശനത്തിന് ഒരു മയവും ഉണ്ടായിരുന്നില്ല. തെലങ്കാനയുടെ സ്വത്വത്തെ റാവു കൊന്നൊടുക്കിയെന്നും ടിആര്‍എസ് ബിആര്‍എസാക്കിയത് കുടുംബ തർക്കങ്ങൾ പരിഹരിക്കാനാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. പുറമെ, തെലങ്കാനയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെസിആറിന് ഒരു അർഹതയില്ലെന്നും റാവുവിന്‍റേത് മോശം നീക്കമാണെന്നും അദ്ദേഹം വിമര്‍ശന കുന്തമുന എറിയുകയുണ്ടായി.
ALSO READ |പേര് ഉറപ്പിച്ചു, 'ഭാരത രാഷ്‌ട്ര സമിതി': ടിആര്‍എസ് പുനർ നാമകരണം ചെയ്‌ത് കെസിആർ
തീര്‍ത്തും അബദ്ധമായ സാഹസികതയാണ് കെ ചന്ദ്രശേഖര്‍ റാവു കാണിക്കുന്നതെന്നാണ് തെലങ്കാന ബിജെപി മുഖ്യവക്താവ് കെ കൃഷ്‌ണ സാഗർ റാവുവിന്‍റെ ആരോപണം. സംസ്ഥാന ഭരണം ഖജനാവ് കാലിയായി അമ്പേ പരാജയപ്പെടുമ്പോഴാണ് ഒരു ദേശീയ പാര്‍ട്ടി. 'അബദ്ധ വ്യായാമം' അല്ലാതെ മറ്റൊന്നുമല്ല ഈ നീക്കം. പ്രാദേശിക പാർട്ടിയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത് 1947 മുതലുള്ള പ്രവണതയാണ്. എഐഎഡിഎംകെ, ഡിഎംകെ, ടിഡിപി, എസ്‌പി, ബിഎസ്‌പി, ആർജെഡി, ജെഡിയു, ടിഎംസി, അടുത്തിടെ വന്ന ആം ആദ്‌മി പാർട്ടി എന്നിവ ഇതിന് ഉദാഹരണമാണ്. ഇവയെല്ലാം വന്‍ പരാജയമാണ് നേരിട്ടതെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
അഭിനന്ദിച്ച് ഹൈദരാബാദ് എംപി :''ടിആര്‍എസിനെ ദേശീയ പാര്‍ട്ടിയാക്കിയതിന് കെസിആറിന് അഭിനന്ദനങ്ങള്‍. പാര്‍ട്ടിയുടെ പുതിയ തുടക്കത്തിന് എന്‍റെ എല്ലാവിധ ആശംസകളും.'' ഇങ്ങനെയായിരുന്നു ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം.
ടിആർഎസ് പോലെയുള്ള ഒരു സംസ്ഥാന പാർട്ടി ബിആർഎസ് എന്ന് പുനർനാമകരണം ചെയ്‌തത് ദുരനുഭവമായി പില്‍ക്കാലത്ത് മാറുമെന്നാണ് തെലങ്കാന ജനസമിതിയുടെ സ്ഥാപകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എം കോദണ്ഡറാമിന്‍റെ വിലയിരുത്തല്‍. ആന്ധ്രാപ്രദേശിൽ ശക്തമായ സാന്നിധ്യമുള്ള തെലുങ്കുദേശം പാർട്ടിക്ക് (ടിഡിപി) ദേശീയ തലത്തിൽ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായം പങ്കുവച്ചത്.
വിവാദമായി ടിആര്‍എസ് 'ദസറ സമ്മാനം':ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ടിആര്‍എസ് നല്‍കിയ 'ദസറ സമ്മാനം' വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, മകനും വ്യവസായ മന്ത്രിയുമായ കെടി രാമറാവു എന്നിവരുടെ പൂമാലയിട്ട വലിയ കട്ടൗട്ടിന് മുന്‍പില്‍ മദ്യക്കുപ്പികളും, കോഴികളും നിരത്തിവച്ച് ഇവ വിതരണം ചെയ്‌തതാണ് സംഭവം.