കേരളം

kerala

By

Published : Apr 11, 2022, 9:06 PM IST

ETV Bharat / bharat

കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി ; 22 പേര്‍ കുടുങ്ങിക്കിടക്കുന്നു

കാഴ്ച മങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. എട്ട് റോപ്പ് വേകളിലായി 22 മണിക്കൂറില്‍ ഏറെയായി 22 പേര്‍ കുടുങ്ങിക്കിടക്കുന്നു

ദിയോഘറിലെ തിര്‍ക്കുട്ട് പര്‍വതമേഖല  trikut hills ropeway  trikut hills ropeway accident  Jharkhand ropeway accident  ദിയോഗര്‍ കേബിള്‍ കാര്‍ അപകടം  ജാര്‍ഖണ്ഡ് കേബിള്‍ കാര്‍ അപകടം
ദിയോഗര്‍ കേബിള്‍ കാറില്‍ കുടുങ്ങിയ മൂന്ന് പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം നിര്‍ത്തി, സൈന്യം രംഗത്ത്

ദിയോഘര്‍ :ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 22 പേര്‍ ഇപ്പോഴും കുടുങ്ങിക്കി ടക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. കാഴ്ച മങ്ങിയതോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.

ചൊവ്വാഴ്‌ച പുലര്‍ച്ചയോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എട്ട് റോപ്പ് വേകളിലായി 22 പേരാണ് 22 മണിക്കൂറില്‍ ഏറെയായി കുടുങ്ങിക്കിടക്കുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഒരാള്‍ മരിച്ചത്.

ദിയോഘറിലെ തിര്‍ക്കുട്ട് പര്‍വതമേഖലയില്‍ ഞായറാഴ്‌ച വൈകിട്ടായിരുന്നു അപകടം. എയര്‍ഫോഴ്‌സിന്‍റെ രണ്ട് എംഐ-17 (Mi-17) ഹെലികോപ്‌റ്ററുകള്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഇന്നലെ രാത്രിയോടെ 11 പേരെ രക്ഷിച്ചിരുന്നു. 10 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

രക്ഷപ്പെടുത്തിയവരില്‍ ഒരാളാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ല ഭരണകൂടത്തിന്‍റെയും, ഐ.ടി.ബി.പി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, പൊലീസ്, എന്‍.ഡി.ആര്‍.എഫ്, ബി.എസ്.എഫ് എന്നീ സേനകളും നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

Also Read: ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ജാര്‍ഖണ്ഡ് ടൂറിസം വകുപ്പ് നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റോപ്പ്‌വേയാണ് ദിയോഘറിലേത്. രാമനവമി അവധിദിനമായതിനാല്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് നിരവധി സഞ്ചാരികളാണെത്തിയത്. റോപ്പ്‌വേയിലൂടെ കേബിള്‍ കാര്‍ മുകളിലേക്ക് നീങ്ങവെ മറ്റൊന്നില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ് രക്ഷപ്പെട്ടയാള്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രിയായ ബന്ന ഗുപ്തയും അറിയിച്ചു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമേ സംഭവത്തില്‍ അന്വേഷണം ആരംഭിക്കൂവെന്ന് ദിയോഘർ ഡെപ്യൂട്ടി കമ്മിഷണർ മഞ്ജുനാഥ് ഭജൻത്രിയെ അറിയിച്ചു. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റോപ്‌വേയ്ക്ക് 766 മീറ്റർ നീളമുണ്ട്, കുന്നിന് 392 മീറ്റർ ഉയരമാണുള്ളത്.

ABOUT THE AUTHOR

...view details