കേരളം

kerala

By

Published : Dec 31, 2021, 9:52 AM IST

ETV Bharat / bharat

Year ending 2021| രാജ്യത്തെ നടുക്കിയ ദുരന്തങ്ങള്‍...

മഹാമാരിക്കൊപ്പം പ്രളയം, കൊടുങ്കാറ്റ്, കലാപങ്ങള്‍ തുടങ്ങി പോയ വര്‍ഷം രാജ്യം നേരിട്ട ദുരന്തങ്ങൾ നിരവധിയാണ്.

Year ending 2021  Tragedies in India 2021  India disaster 2021  രാജ്യത്തെ നടക്കുക്കിയ ദുരന്തങ്ങള്‍  2021ലെ പ്രളയങ്ങള്‍  2021ലെ കലാപങ്ങള്‍  floods of 2021  2021 ല്‍ രാജ്യത്തുണ്ടായ പ്രധാന ദുരന്തങ്ങള്‍
Year ending 2021| രാജ്യത്തെ നടുക്കിയ ദുരന്തങ്ങള്‍...

കൊവിഡ് മഹാമാരിയോടുള്ള പോരാട്ടം തുടര്‍ന്നു കൊണ്ടായിരുന്നു ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടന്നത്. അതിനൊപ്പം 2021ല്‍ രാജ്യം സാക്ഷ്യം വഹിച്ചതാകട്ടെ സമാനതകളില്ലാത്ത ദുരന്തങ്ങളെയായിരുന്നു. മഹാമാരിക്കൊപ്പം പ്രളയം, കൊടുങ്കാറ്റ്, കലാപങ്ങള്‍ തുടങ്ങി പോയ വര്‍ഷം രാജ്യം നേരിട്ട ദുരന്തങ്ങൾ നിരവധിയാണ്.

ജനുവരി 21 | ശിവമോഗ സ്ഫോടനം

കര്‍ണാടകത്തിലെ ശിവമോഗയില്‍ സ്വകാര്യ ക്വാറിയിലേക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ശിവമോഗ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഹുനസോഡു എന്ന പ്രദേശത്തെ സ്വകാര്യ കരിങ്കല്‍ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. സുരക്ഷിത മേഖലയിൽ സ്ഥിതിചെയ്യുന്ന ലൈസൻസുള്ള ക്രഷറിഗ് യൂണിറ്റിലാണ് സംഭവം.

ക്വാറിയില്‍ സ്ഫോടനത്തിനായി കൊണ്ടു വന്ന ജെലാറ്റിൻ സ്റ്റിക്കുകള്‍ കൊണ്ടുവന്ന ലോറി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിഹാറിൽ നിന്നുള്ള ക്വാറി തൊഴിലാളികളാണ് മരിച്ചവരിലേറെയും. വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യദ്യൂരപ്പ ഉത്തരവിട്ടു.

സംഭവത്തെ ദുരന്തമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തതോടെ സ്ഫോടനം ദേശീയ ശ്രദ്ധ നേടി.

ജനുവരി 22 | സിറം ഇന്‍സ്‌റ്റ്യൂട്ട് തീപിടിത്തം

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തമുണ്ടായി. അപടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നാല് പേരെ രക്ഷപെടുത്തി. എന്നാല്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റിലേക്ക് തീപടര്‍ന്നില്ല.

ജനുവരി30 | ഇസ്രായേല്‍ എംബസി സ്ഫോടനം

ഡല്‍ഹിയിലെ ഇസ്രായേല്‍ എമ്പസി പരിസരത്ത് ജനുവരി 30ന് സ്ഫോടനമുണ്ടായി. തീവ്രദ കുറഞ്ഞ സ്ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആരംഭിച്ചിരുന്നു.

ഇസ്രായേല്‍ എമ്പസി സ്ഫോടനം

ഫെബ്രുവരി / ഒക്ടോബര്‍ | ഉത്തരാഖണ്ഡ് പ്രളയം

ഫെബ്രുവരിയില്‍ ചമോലിയിലെ മിന്നല്‍ പ്രളയം, ഒക്ടോബറില്‍ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ നൂറ് കണക്കിന് പേര്‍ക്കാണ് പോയവര്‍ഷം ഉത്തരാഖണ്ഡില്‍ ജീവന്‍ നഷ്ടമായത്. ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയില്‍ മ‍ഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തം സംഭവിക്കുന്നത്. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി.

ഒക്ടോബര്‍ | ഉത്തരാഖണ്ഡ് പ്രളയം

തപോവൻ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളില്‍ പലര്‍ക്കും ജീവന്‍ നഷ്ടമായി. ചിലരെ സുരക്ഷ സേന രക്ഷപെടുത്തി. പ്രളയത്തില്‍ 170 പേരെ കാണാതായെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളെങ്കിലും 200ല്‍ കൂടുതല്‍ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തത്തില്‍ പെട്ട തൊഴിലാളികള്‍ അടക്കമുള്ളവരില്‍ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല.

ഒക്ടോബറില്‍ വീണ്ടും പ്രളയം ഉത്തരാഘണ്ഡിനെ വിഴുങ്ങി. 54 പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. വീടുകളും കെട്ടിടങ്ങളും തര്‍ന്നു. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ടു. പ്രശസ്തമായ ബദരിനാഥ് ചാർധാം യാത്രയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകരും വിനോദ സഞ്ചാരികളും പല സ്ഥലങ്ങളിലായി കുടുങ്ങി. വ്യോമസേനയുടെയും മറ്റും ശ്രമഫലമായാണ് പലരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ഫെബ്രുവരി 16 | സിദ്ദി ബസപകടം

ഫെബ്രുവരി 16 നാണ് രാജ്യത്തെ നടക്കുകിയ വാഹന ദുരന്തം സംഭവിച്ചത്. 62 യാത്രക്കാരുമായി സിദ്ദിയില്‍ നിന്നും മധ്യപ്രദേശിലെ സദ്നയിലേക്ക് പോകുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞു.

സിദ്ദി ബസപകടം

54 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. സത്‌ന പട്ടണത്തിൽ എഎന്‍എം (ഓക്‌സിലറി-നഴ്‌സ്-മിഡ്‌വൈഫ്) പരീക്ഷയിൽ പങ്കെടുക്കാൻ പോകുന്നവരാണ് മരിച്ചവരില്‍ ഏറെയും. മരിച്ചവരില്‍ കൂടുതല്‍ പേരും സഹോദരി സഹോദരന്മാരെ ബന്ധുക്കളൊ ആയിരുന്നു എന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു.

മാര്‍ച്ച് 26 | കൊവിഡ് ആശുപത്രികളില്‍ തീപ്പിടിത്തം

മാര്‍ച്ച് 26നാണ് മഹാമാരിക്കൊപ്പം 11 പേരുടെ ജീവന്‍ നഷ്ടമായ മറ്റൊരു ദുരന്തം സംഭവിച്ചത്. മുംബൈ ബന്തുപ്പ് പ്രദേശത്തെ സണ്‍റൈസ് ആശുപത്രിയില്‍ രാത്രിയില്‍ തീ പടരുകയായിരുന്നു. 17 പേരാണ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്നത്. ദുരന്തം അന്തര്‍ദേശീയ ശ്രദ്ധനേടിയിരുന്നു.

കൊവിഡ് ആശുപത്രികളില്‍ തീപ്പിടിത്തം

സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടു. ഏപ്രില്‍ മാസത്തില്‍ മഹാരാഷ്ട്രയിലെ വിഹാര്‍ ആശുപത്രിയിലെ കൊവിഡ് ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നവംബറില്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലും തീപിടിച്ച് 10 പേര്‍ മരിച്ചു.

ഏപ്രില്‍ 4 | ബീജാപ്പൂര്‍ ഏറ്റുമുട്ടല്‍

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ മരിച്ചു. ഇതില്‍ അഞ്ച് പേര്‍ സുരക്ഷ സൈനികര്‍ ആയിരുന്നു. രണ്ട് മാവോവാദികളും കൊല്ലപ്പെട്ടു. ബിജാപ്പൂര്‍ ജില്ലയിലാണ് ആക്രമണം നടന്നത്. താരേം പ്രദേശത്തെ സില്‍ഗര്‍ വനത്തില്‍ മാവോവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം.

ബീജാപ്പൂര്‍ ഏറ്റുമുട്ടല്‍

മെയ് 14 | ടൗട്ട ചുഴലിക്കാറ്റ്

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ നാശനഷ്ടമങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമായ ചുഴലിക്കാറ്റായിരുന്നു ടൗട്ട. അറബികടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീരം തൊടുകയായിരുന്നു. കേരളം, കര്‍ണാടക, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളേയും ലക്ഷദ്വീപിനേയും ചുഴലിക്കാറ്റ് ബാധിച്ചു.

ടൗട്ട ചുഴലിക്കാറ്റ്

സര്‍ക്കാര്‍ കണക്കനുസരിച്ച് 169 പേര്‍ മരിക്കുകയും 81 പേരെ കാണതാകുകയും ചെയ്തു. 40 മത്സ്യ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. ചുഴലിക്കാറ്റില്‍ രാജ്യത്തെ പല വിമാനത്താവളങ്ങളും അടച്ചിടേണ്ടിയും വന്നിരുന്നു.

മെയ് 23 | യാസ് ചുഴലിക്കാറ്റ്

ടൗട്ടക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റും രാജ്യത്ത് വന്‍ നാശം വിതച്ചു. ഒഡിഷ തീരം തൊട്ട കാറ്റ് പശ്ചിമ ബംഗാളില്‍ വന്‍ ദുരന്തമാണ് വരുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കാറ്റ് മെയ് 23നാണ് തീരത്ത് എത്തിയത്. മെയ് 25-ന് വളരെ തീവ്രമായ ചുഴലിക്കാറ്റായി മാറി. മെയ് 26-ന് ചുഴലിക്കാറ്റ് വീശിയടിക്കുകയും കനത്ത നഷ്ടം വരുത്തുകയും ചെയ്തു.

യാഷ് ചുഴലിക്കാറ്റ്

കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് രണ്ട് ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 20 പേർ യാസ് ബാധിച്ച് മരിച്ചു. തമിഴ്നാട്, ആന്ധ്ര, ഒഡിഷ പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കാറ്റ് കാര്യമായി ബാധിച്ചത്.

ജൂലൈ 22 | മഹാരാഷ്ട്ര പ്രളയം

രാജ്യം കണ്ട ഏറ്റവും വലിയ പ്രളയങ്ങളില്‍ ഒന്നായിരുന്നു പോയ വര്‍ഷം മഹാരാഷ്ട്രയില്‍ ഉണ്ടായത്. 251 മനുഷ്യ ജീവനുകളാണ് പ്രളയത്തില്‍ പൊലിഞ്ഞത്. കാണാതായ 100 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജൂലൈ 22നാണ് സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ആരംഭിച്ചത്.

മഹാരാഷ്ട്ര പ്രളയം

470 വര്‍ഷത്തിന് ശേഷമായിരുന്നു സംസ്ഥാനത്ത് ഇത്രയേറെ വലിയ മഴ ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമായത്. റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ്, സത്താറ, സാംഗ്ലി, കോലാപ്പൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബാധിത പ്രദേശങ്ങൾ. കനത്ത മഴയെത്തുടർന്ന് ഈ ജില്ലകളിലെ 1,020 ലധികം വില്ലേജുകളെ ബാധിച്ചു.

375,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. അവരിൽ 206,000 പേർ സാംഗ്ലി ജില്ലയിൽ നിന്നും ഏകദേശം 150,000 പേർ കോലാപ്പൂർ ജില്ലയിൽ നിന്നുമാണ്. കോലാപ്പൂർ, സാംഗ്ലി, സത്താറ, സിന്ധുദുർഗ് ജില്ലകളിലായി 28,700-ലധികം പക്ഷികളും 300-ഓളം വളര്‍ത്ത് മൃഗങ്ങളും വെള്ളപ്പൊക്കത്തിൽ രണ്ട് ലക്ഷം ഹെക്ടർ കൃഷിയും നശിച്ചതായാണ് പ്രാഥമിക കണക്കുകൾ.

ജൂലൈ 26 | അസം- മിസോറാം സംഘര്‍ഷം

അസം- മിസോറാം അതിര്‍ത്തി തര്‍ക്കം ഏറ്റമുട്ടലിലേക്കും അതിന്‍റെ ഭാഗമായി ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടതും പോയവര്‍ഷത്തിലായിരുന്നു. 50-ഓളം പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. അസമിലെ കച്ചര്‍ മിസോറാമിലെ കൊലബിസ് ജില്ലകള്‍ക്കിടയിലെ അതിര്‍ത്തിയിലാണ് സംഭവം നടന്നത്.

ഒക്ടോബര്‍ 3 | ലഖിംപൂർ ഖേരി അക്രമം

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉത്തര്‍ പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലേക്ക് കാർ ഇടിച്ചുക കയറി അഞ്ച് മരണം. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെട്ട സംഘമാണ് വാഹനം ഓടിച്ച് കയറ്റിയതെന്നാണ് ആരോപണം. ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയയ്ക്ക് സമീപമുള്ള ബാൻബീർപൂർ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരും കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 10 | ജമ്മു-കശ്മീരിലെ തീവ്രവാദി ആക്രമണം

ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികന്‍ ഉള്‍പ്പെടെ നാല് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ഡെറാ കി ഗാലി (ഡികെജി) മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു-കശ്മീരിലെ തീവ്രവാദി ആക്രമണം

കൊല്ലം ഓടനാവട്ടം സ്വദേശി വൈശാഖ് എച്ച് ആണ് കൊല്ലപ്പെട്ട മലയാളി സൈനികൻ. പഞ്ചാബ് സ്വദേശികളായ സുബേദാർ ജസ്വീന്ദർ സിങ്, മൻദീപ് സിങ്, ഗജ്ജൻ സിങ്, സരാദ് സിങ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് സൈനികർ.

ഡിസംബര്‍ 4 | നാഗാലാന്‍ഡ് വെടിവെപ്പ്

നാഗാലാന്‍ഡില്‍ മോണ്‍ ജില്ലയിലെ തിരു ഗ്രാമത്തില്‍ സുരക്ഷ സേനയുടെ സൈനിക ഓപ്പറേഷനില്‍ സാധാരണക്കാരായ 13 ഗ്രാമവാസികള്‍ 'അബദ്ധവശാല്‍' കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഡിസംബര്‍ നാല് ശനിയാഴ്ച വൈകുന്നേരം ഒരു പിക്കപ്പ് വാനില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്ന കല്‍ക്കരി ഖനി തൊഴിലാളികള്‍ക്ക് നേരെ, അവര്‍ എന്‍എസ്സിഎന്‍ (കെ) എന്ന നിരോധിത സംഘടനയുടെ യുങ് ഓങ് വിഭാഗത്തില്‍പ്പെട്ട കലാപകാരികളാണെന്ന് തെറ്റിദ്ധരിച്ച് അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

നാഗാലാന്‍റ് വെടിവെപ്പ്

നാഗാലാന്‍ഡിലെ കോന്യാക്ക് ഗോത്രത്തില്‍ നിന്നുള്ളവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മോണ്‍ ജില്ലയിലെ ആയിരത്തിലധികം സാധാരണക്കാര്‍ തെരുവിലിറങ്ങുകയും പ്രദേശത്തെ അസം റൈഫിള്‍സ് ക്യാമ്പുകള്‍ നശിപ്പിക്കുകയും ചെയ്തു.

ഡിസംബര്‍ - 8 | കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം

കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽ നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം

ദുരന്തത്തില്‍ ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും ഭാര്യ മധുലികാ റാവത്തും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടു. ഇന്ത്യന്‍ വായുസേനയുടെ മി 17 വി എച്ച് ഹെലികോപ്റ്ററാണ് തകര്‍ന്നത്. ദുരന്തത്തില്‍ മലയാളി സൈനികനും ജൂനിയർ വാറണ്ട് ഓഫിസറുമായ എ. പ്രദീപ് കുമാറിനും ജീവന്‍ നഷ്ടമായി.

ABOUT THE AUTHOR

...view details