ചെന്നൈ :ആഭ്യന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനവും ട്രാക്‌ടറും കൂട്ടിയിടിച്ചു. ഞായറാഴ്‌ച രാത്രിയാണ് സംഭവം. അപകടത്തിൽ ഇൻഡിഗോ എയർലൈൻസിന്‍റെ എടിആർ പാസഞ്ചർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) സുരക്ഷ ഉദ്യോഗസ്ഥർ വിമാനം പരിശോധിച്ചു. വിമാനം ഉടൻ സർവീസിന് യോഗ്യമല്ലെന്ന് ബിസിഎഎസ് ഫ്ലൈറ്റ് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിയിലെ ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെയും (ഡിജിസിഎ) വിവരം അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഡിജിസിഎ ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിമാനം സർവീസ് നടത്താൻ പാടില്ലെന്ന് അറിയിക്കുകയും ചെയ്‌തു.
യാത്രക്കാരുടെ സാധനങ്ങൾ കയറ്റിയ ട്രാക്‌ടർ, വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ഇതുമൂലം ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇൻഡിഗോയുടെ 24 സർവീസുകൾ റദ്ദാക്കി. തകരാറിലായ വിമാനം നന്നാക്കി നാളെ സർവീസ് പുനരാരംഭിക്കും. യാത്രക്കാർക്ക് ടിക്കറ്റിന്‍റെ പണം തിരികെ നൽകുമെന്നും ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
അതേസമയം, വിമാനത്താവള അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ബിസിഎഎസും ഡിജിസിഎയും, വിമാനം പൂർണമായി അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും സർവീസ് നടത്താൻ അനുമതി നൽകിയ ശേഷമേ പ്രവർത്തനക്ഷമമാകൂ.
Also read:IndiGo Airlines| പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എമർജൻസി വാതിലിന്‍റെ കവർ തുറന്നു ; യാത്രക്കാരൻ കസ്റ്റഡിയിൽ
പറന്നുയരുന്നതിനിടെ എമർജൻസി എക്‌സിറ്റ് വാതിലിന്‍റെ കവർ തുറക്കാൻ ശ്രമം: ഇക്കഴിഞ്ഞ ജൂലൈയിൽ ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് വാതിലിന്‍റെ കവർ യാത്രക്കാരൻ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. വിമാനം പറന്നുയരുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കാരനായ ഫുറോഖോൺ ഹുസൈൻ (40) എന്നയാളാണ് ഭീതി ജനിപ്പിച്ചത്.
ഇൻഡിഗോയുടെ 6E 5605 വിമാനത്തിലായിരുന്നു സംഭവം. എമർജൻസി എക്‌സിറ്റ് വാതിലിനോട് ചേർന്നുള്ള 18 എ സീറ്റായിരുന്നു യാത്രക്കാരന്‍റേത്. സംഭവത്തിന് ശേഷം, എമർജൻസി എക്‌സിറ്റിന്‍റെ കവർ ഉടൻ പുനഃസ്ഥാപിക്കുകയും യാത്രക്കാരനെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയും ചെയ്‌തു.
വിമാനം ഡൽഹി എയർപോർട്ടിൽ ഇറങ്ങിയ ശേഷം ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. യാത്രക്കാരന്‍റെ പെരുമാറ്റം പൈലറ്റ്-ഇൻ-കമാൻഡിലടക്കം പരിഭ്രാന്തി സൃഷ്‌ടിച്ചുവെന്നും അധികൃതർ അറിയിച്ചു.
എയർലൈൻ അധികൃതർ നൽകിയ പരാതിയിന്മേലാണ് ഡൽഹി പൊലീസ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഒരു വിമാനത്തിന്‍റെ പൈലറ്റ്-ഇൻ-കമാൻഡോ ജീവനക്കാരോ നൽകിയ നിയമാനുസൃത നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുക, മറ്റുള്ളവരുടെ സുരക്ഷ അപകടപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷൻ 336, എയർക്രാഫ്റ്റ് നിയമങ്ങളിലെ സെക്ഷൻ 22 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.