ബിർഭം:ഇന്നലെ രാത്രി പശ്ചിമബംഗാളിലെ ബിർഭമിലെ മാർഗ്രാമിലുണ്ടായ സ്‌ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം. സ്‌ഫോടനത്തിൽ മറ്റൊരു പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ന്യൂട്ടൺ ഷെയ്‌ഖ് (25) എന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകനാണ് പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചത്. മുഖ്യപ്രതി സുജാവുദ്ദീന്‍ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബംഗാളിലെ മാർഗ്രാമിൽ സ്‌ഫോടനം; തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം - സ്ഫോടനത്തിൽ ഒരു മരണം
തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായ ന്യൂട്ടൺ ഷെയ്‌ഖാണ് സ്‌ഫോടനത്തിൽ മരിച്ചത്. സ്‌ഫോടനത്തിൽ മറ്റൊരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് തലവൻ ഭൂട്ടോ ഷെയ്‌ഖിന്‍റെ സഹോദരൻ ലാൽടു ഷെയ്‌ഖാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കോൺഗ്രസ് അക്രമികളാണ് ബോംബ് എറിഞ്ഞതെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു ഇന്നലെ രാത്രി തന്നെ പ്രതികളെ അറസ്റ്റ് ചെയ്‌തു. മുൻകൂട്ടി ആസൂത്രണം ചെയ്‌ത ആക്രമണമായിരുന്നു ഇതെന്നും ടിഎംസി പ്രവർത്തകരായ ന്യൂട്ടനെയും ലാൽടുവിനെയും ഇല്ലാതാക്കാനാണ് ബോംബ് എറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. മുഖ്യമന്ത്രി മമത ബാനർജി ജില്ല സന്ദർശിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴാണ് സംഭവം. ഇതിന് മുമ്പ്, സൗത്ത് 24 പർഗാനാസിലെ ബസന്തിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇന്നലെ കാനിംഗിൽ ബോംബുകൾ കണ്ടെടുത്തു. കഴിഞ്ഞ വർഷം രാംപൂർഹട്ടിൽ ഒരു ടിഎംസി പഞ്ചായത്ത് നേതാവിന് നേരെ ബോംബെറിയുകയും അദ്ദേഹം മരിക്കുകയും ചെയ്‌തിരുന്നു.