ലഖ്‌നൗ: ഉത്തർപ്രദേശിൽ ലോനിയിൽ വയോധികന് നേരെയുണ്ടായ സംഭവത്തിൽ വർഗീയതയില്ലെന്ന് പൊലീസ്. വയോധികനെ മർദിക്കുകയും താടി മുറിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വൃദ്ധനെ മർദിച്ച മൂന്ന് പേർ ഇതിനകം ജയിലിലാണെന്നും നാലാമന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോ നിരുത്തരവാദപരവും സ്ഥിരീകരിക്കാത്തതുമാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. വിഷയത്തിൽ ട്വിറ്റർ, ട്വിറ്റർ ഇന്ത്യ എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ലോക്കറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് നിർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്നും സാമൂഹിക വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ വാർത്തയെ വളച്ചൊടിച്ചവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും പൊലീസ് അറിയിച്ചു.