കേരളം

kerala

By

Published : Jun 30, 2023, 11:03 PM IST

ETV Bharat / bharat

'മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്കില്ല' ; ആര്‍ എന്‍ രവിക്ക് കത്തെഴുതി എം കെ സ്റ്റാലിൻ

ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുന്നതിന് മുൻപ് നിയമപരമായ അഭിപ്രായം പോലും സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യൻ ഭരണഘടനയെ അവഗണിച്ച് ഗവർണർ തിടുക്കത്തിലാണ് പ്രവർത്തിച്ചതെന്നും സ്റ്റാലിൻ

TamilNadu CM MK Stalin letter to Governor RN Ravi  MK Stalin letter to Governor RN Ravi  സെന്തിൽ ബാലാജി  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ  എംകെ സ്റ്റാലിൻ  ഗവർണർക്ക് കത്തെഴുതി എംകെ സ്റ്റാലിൻ
എം കെ സ്റ്റാലിൻ

ചെന്നൈ :മന്ത്രിസഭയിൽ നിന്ന് സെന്തിൽ ബാലാജിയെ പുറത്താക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഗവർണർ ആർ എൻ രവിയ്‌ക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഗവർണറുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് സ്റ്റാലിൻ അഞ്ച് പേജുകളുള്ള കത്തെഴുതിയത്. ബാലാജിയെ പുറത്താക്കാനുള്ള തീരുമാനം തിടുക്കത്തിൽ ഉള്ളതാണെന്ന് പറഞ്ഞ സ്റ്റാലിൻ ഗവർണറുടെ ഭരണഘടന വിരുദ്ധമായ നിർദ്ദേശങ്ങൾ പാലിക്കൻ ഒരുക്കമല്ലെന്നും കത്തിലൂടെ വ്യക്‌തമാക്കി.

താങ്കളുടെ തീരുമാനത്തിന് പൂർണ്ണമായ അവഗണന മാത്രമേ ആവശ്യമുള്ളൂവെങ്കിലും, ഈ വിഷയത്തിൽ വസ്‌തുതകളും നിയമവും വ്യക്തമാക്കുന്നതിനാണ് ഞാൻ കത്തെഴുതുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റാലിൻ കത്ത് ആരംഭിച്ചിരിക്കുന്നത്. അറ്റോർണി ജനറലിന്‍റെ അഭിപ്രായം തേടാനാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് താങ്കൾ പിൻവലിച്ചത്.

ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുന്നതിന് മുൻപ് താങ്കൾ നിയമപരമായ അഭിപ്രായം പോലും സ്വീകരിച്ചിട്ടില്ല എന്നതാണ് ഇതിലൂടെ വ്യക്‌തമാകുന്നത്. ഈ വിഷയത്തിൽ നിയമോപദേശം സ്വീകരിക്കാൻ നിങ്ങളോട് നിർദേശിക്കാൻ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യമായി വന്നു എന്നത് ഇന്ത്യൻ ഭരണഘടനയെ അവഗണിച്ച് നിങ്ങൾ തിടുക്കത്തിൽ പ്രവർത്തിച്ചുവെന്നാണ് കാണിക്കുന്നത് - സ്റ്റാലിൻ പറഞ്ഞു.

ഗവർണറുടെ ഇരട്ടത്താപ്പ് : അതേസമയം അഴിമതി വിഷയത്തിൽ ഗവർണർ ഇരട്ടത്താപ്പ് പ്രയോഗിച്ചുവെന്നും കത്തിൽ ആരോപിക്കുന്നു. എഐഎഡിഎംകെ സർക്കാരിന്‍റെ കാലത്ത് നടന്ന കുറ്റകൃത്യങ്ങളിൽ മുൻ മന്ത്രിമാരെയും പൊതുപ്രവർത്തകരെയും അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും അനുവദിക്കണമെന്ന എന്‍റെ സർക്കാരിന്‍റെ അഭ്യർഥനയിൽ താങ്കൾ വിശദീകരിക്കാനാകാത്ത മൗനം തുടരുകയാണ്.

ഗുട്ഖ കേസിൽ പ്രോസിക്യൂഷൻ അനുവദിക്കണമെന്ന സിബിഐയുടെ അഭ്യർഥന പോലും നിങ്ങൾ നടപ്പാക്കിയിട്ടില്ല. വാസ്‌തവത്തിൽ, ഇത്തരത്തിൽ പ്രത്യേകം തെരഞ്ഞെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ നിങ്ങളുടെ പക്ഷപാതത്തെ മാത്രമല്ല, നിങ്ങൾ സ്വീകരിക്കുന്ന ഇത്തരം ഇരട്ട മാനദണ്ഡങ്ങൾക്ക് പിന്നിലെ യഥാർഥ ഉദ്ദേശവും തുറന്നുകാട്ടുന്നു - സ്റ്റാലിൻ കത്തിൽ പറയുന്നു.

ഒരാളെ കോടതി ശിക്ഷിച്ചാൽ മാത്രമേ അയാളുടെ അയോഗ്യത പ്രാവർത്തികമാവുകയുള്ളൂ എന്നും ബാലാജിയെ ന്യായീകരിച്ച് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സെന്തിൽ ബാലാജിയുടെ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അദ്ദേഹത്തെ അന്വേഷണത്തിനായി അറസ്‌റ്റ് ചെയ്‌തതേയുള്ളൂവെന്നും, അദ്ദേഹത്തിനെതിരെ ഒരു കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും സ്റ്റാലിൻ ഗവർണറെ ഓർമിപ്പിച്ചു.

ഒരു വ്യക്തി മന്ത്രിയായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിവേകത്തിന് വിട്ടിട്ടുണ്ടെന്ന് മനോജ് നൗറുല കേസ് ഉദ്ധരിച്ച് സ്റ്റാലിൻ പറഞ്ഞു. അതിനാൽ ഒരു ഏജൻസി ഒരു വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചതിനാൽ അയാൾക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ നിയമപരമായി മറ്റ് തടസങ്ങൾ ഒന്നും ഇല്ലെന്നും സ്റ്റാലിൻ വ്യക്‌തമാക്കി.

കൂടാതെ ഒരാൾ മന്ത്രിസഭയുടെ ഭാഗമാകണമെന്നോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സ്റ്റാലിൻ വ്യക്‌തമാക്കി. മുഖ്യമന്ത്രിയായ തന്‍റെ ഉപദേശം കൂടാതെ മന്ത്രിസഭയിലെ ഒരു മന്ത്രിയെ പുറത്താക്കിയ ഭരണഘടനാ വിരുദ്ധമായ ഗവർണറുടെ തീരുമാനം നിയമപരമായി അസാധുവാണെന്നും അതിനെ അവഗണിക്കുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details