കേരളം

kerala

ക്യാപ്റ്റനിറങ്ങിയ സ്ഥാനത്ത് കപ്പിത്താനായി ചരൺജിത് സിംഗ് ചന്നി

By

Published : Sep 19, 2021, 10:56 PM IST

Updated : Sep 19, 2021, 11:05 PM IST

സംസ്ഥാനത്തെ പട്ടികജാതി വോട്ടർമാരെ ആകർഷിക്കാന്‍ ബഹുജൻ സമാജ്‌വാദി പാർട്ടിയുമായി ചേര്‍ന്നുള്ള ശിരോമണി അകാലിദളിന്‍റെ നീക്കത്തെ ചെറുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പഞ്ചാബിലിറക്കിയ തുറുപ്പ് ചീട്ടായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചന്നിയുടെ വരവിനെ വിലയിരുത്തുന്നത്.

Congress  Charanjit Singh Channi  New Punjab CM  New Congress Legislature Party leader  Congress National General Secretary Rahul Gandhi  Harish Rawat  ചരൺജിത് സിംഗ് ചന്നി  പഞ്ചാബ് രാഷ്ട്രീയം  പഞ്ചാബ് മുഖ്യമന്ത്രി  ഹരീഷ് റാവത്ത്
പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു; ക്യാപ്റ്റനിറങ്ങിയ സ്ഥാനത്ത് കപ്പിത്താനായി ചരൺജിത് സിംഗ് ചന്നി

ചണ്ഡിഗഡ് :മാരത്തോണ്‍ ചര്‍ച്ചകള്‍, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍, അഭ്യൂഹങ്ങള്‍, ഒടുവില്‍ ചരൺജിത് സിംഗ് ചന്നിക്ക് പഞ്ചാബിന്‍റെ അധികാര കിരീടം നല്‍കി രാഹുല്‍ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നിയെ പ്രഖ്യാപിച്ചതോടെ പഞ്ചാബ് രാഷ്ട്രീയത്തിലെ പ്രതിസന്ധിക്ക് താത്കാലിക വിരാമമായി. പാര്‍ട്ടിയില്‍ നാളുകളായി നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ പഞ്ചാബ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരുന്നു. ഒടുവില്‍ താന്‍ സ്ഥാനം രാജിവയ്ക്കുന്നതായി അമിരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചു.

പറഞ്ഞ് ചെയ്യിച്ചതെങ്കിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നതായി തീരുമാനം. രാജിയോടെ അവസാനിച്ച കോലാഹലങ്ങള്‍ അടങ്ങും മുന്‍പ് ഇനിയാര് എന്ന ചര്‍ച്ച സംസ്ഥാനത്ത് സജീവമായി. വിഷയം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനായിരുന്നു സംസ്ഥാന ഘടകത്തിന് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം.

കൂടുതല്‍ വായനക്ക്: പഞ്ചാബിൽ ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും

ഇതോടെ മന്ത്രിസഭയിലെ 78 എംഎല്‍എമാരുമായി പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ടെങ്കിലും അന്തിമ തീരുമാനമെടുക്കാന്‍ യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കഴിഞ്ഞില്ല. ചണ്ഡിഗഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന യോഗത്തിന്‍റെ തീരുമാനമറിയാന്‍ മാധ്യമങ്ങളും കാത്തിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സുനില്‍ ഝാക്കറിന്‍റെ പഞ്ച്കുലയിലെ വീട്ടിലേക്ക് ഒരു കൂട്ടം എംഎല്‍എമാര്‍ എത്തി. പുഷ്പങ്ങളും ബൊക്കെകളുമായി എത്തിയ എംഎല്‍എമാര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. പിന്നാലെ സുനില്‍ ഝാക്കറാകും മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ മിനിട്ടുകള്‍ മാത്രമായിരുന്നു ആ വാര്‍ത്തയുടെ ആയുസ്സ്.

ക്യാമറ കണ്ണുകള്‍ അപ്പോഴേക്കും ചണ്ഡിഗഡ് 39ാം സെക്ടറിലെ സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെയുടെ വീട്ടിലേക്ക് മാറിയിരുന്നു. പിന്നാലെ നിരവധി എംഎല്‍എമാര്‍ രണ്‍ദാവെയുടെ വീട്ടിലേക്ക് എത്തി. അപ്പോഴും സംസ്ഥാന നേതൃത്വം തങ്ങളുടെ അന്തിമ തീരുമാനം പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടുകൊണ്ടേയിരുന്നു. വാര്‍ത്തകള്‍ വിശ്വസിച്ച, സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ ഉള്‍പ്പെട്ട വാഹനവ്യൂഹം പഞ്ചാബ് രാജ് ഭവനിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്‍ദാവെ മുഖ്യമന്ത്രി കസേരയില്‍ പ്രത്യക്ഷപ്പെടുമെന്ന് കരുതിയ അനുയായികളുടെയും നേതാക്കളുടെയും പ്രതീക്ഷ വീണ്ടും തെറ്റി.

കൂടുതല്‍ വായനക്ക്: 'എല്ലാ മംഗളങ്ങളും' ; ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് ആശംസയുമായി ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്

ഇതോടെ പഞ്ചാബ് ജനത അന്തിമ തീരുമാനമറിയാന്‍ ഡല്‍ഹിയിലേക്ക് കാതോര്‍ത്തു. ഡല്‍ഹിയില്‍ ഉന്നത നേതാക്കളുടെ ചര്‍ച്ച പുരോഗമിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രസിഡന്‍റ് സോണിയ ഗാന്ധിയും തിരക്കിട്ട ചര്‍ച്ചയില്‍. ഉന്നത നേതാക്കളുമായി അവസാന വട്ട ചര്‍ച്ചയിലായിരുന്നു ഇരുവരും. ഇതിനിടെ ഹൈക്കമാന്‍ഡ് ചന്നിയെ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഒന്നര മണിക്കൂര്‍ ദേശീയ നേതാക്കള്‍ ചര്‍ച്ചയില്‍ മുഴുകി. ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് പഞ്ചാബിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് കൂടിയായ ഹരീഷ് റാവത്ത് ഒടുവില്‍ അന്തിമ തീരുമാനം പഞ്ചാബ് ജനതയെ അറിയിച്ചു. ദളിത് നേതാവ് കൂടിയായ ചരൺജിത് സിങ് ചന്നി ഇനി പഞ്ചാബിനെ നയിക്കും. തീരുമാനം മറ്റൊരു ചരിത്രം കൂടിയായിരുന്നു. പഞ്ചാബിന്‍റെ മണ്ണില്‍ ആദ്യമായാണ് ഒരു ദളിതന്‍ മുഖ്യമന്ത്രിയാകുന്നത്.

തീരുമാനത്തിന് പിന്നാലെ ചന്നി ദേശീയ നേതാക്കള്‍ക്കൊപ്പം പഞ്ചാബ് രാജ്ഭവനിലേക്ക് പുറപ്പെട്ടു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട അദ്ദേഹം മുഖ്യമന്ത്രിയാകാനുള്ള അവകാശം ഉന്നയിച്ചു. പുറത്തിറങ്ങിയ ചന്നിയെ മാധ്യമങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ച 11 മണിക്ക് താന്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

കൂടുതല്‍ വായനക്ക്: 12 കോടിയുടെ ഓണം ബമ്പര്‍ : 'ലക്കി ഷോപ്പാ'യി മീനാക്ഷി ലോട്ടറീസ്

പ്രഖ്യാപനത്തിന് പിന്നാലെ സന്തോഷം പങ്കുവച്ച് സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ രംഗത്ത് എത്തി. ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മിനുട്ടുകളുടെ വ്യത്യാസത്തില്‍ ആശംസകളുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും എത്തി. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ സന്തോഷം അണപൊട്ടി. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ക്കും പിടിവലികള്‍ക്കും പൂര്‍ണവിരാമം ആയിട്ടില്ലെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനങ്ങള്‍.

മാത്രമല്ല വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പെന്ന സ്വപ്നവുമായി നീങ്ങുന്ന കോണ്‍ഗ്രസ് ചന്നിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് ദളിത് വോട്ടുകള്‍ കൂടിയാണ്. സംസ്ഥാനത്തെ പട്ടികജാതി വോട്ടർമാരെ ആകർഷിക്കാന്‍ ബഹുജൻ സമാജ്‌വാദി പാർട്ടിയുമായി ചേര്‍ന്നുള്ള (ബിഎസ്‌പി) ശിരോമണി അകാലിദളിന്റെ നീക്കത്തെ ചെറുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പഞ്ചാബിലിറക്കിയ തുറുപ്പ് ചീട്ടായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചന്നിയുടെ വരവിനെ വിലയിരുത്തുന്നത്.

Last Updated : Sep 19, 2021, 11:05 PM IST

ABOUT THE AUTHOR

...view details