കേരളം

kerala

'വിദേശ സ്‌ത്രീക്ക് ജനിച്ച മകന് രാജ്യസ്‌നേഹിയാവാൻ കഴിയില്ല' ; രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി പ്രജ്ഞ സിങ് ഠാക്കുര്‍

By

Published : Mar 12, 2023, 12:28 PM IST

'നിങ്ങൾ ഇന്ത്യയിൽ നിന്നുള്ള ആളല്ല എന്ന് ഞങ്ങൾക്കറിയാം. ഒരു വിദേശ വനിതയിൽ ജനിച്ച മകൻ ഒരിക്കലും രാജ്യസ്‌നേഹിയാവില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി അത് ശരിയാണെന്ന് തെളിയിച്ചു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ ഞാൻ അപലപിക്കുന്നു. അദ്ദേഹത്തെ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനത്തിന് അനുവദിക്കരുത്' - രാഹുലിനെ പുറത്താക്കണമെന്നുമായിരുന്നു പ്രജ്ഞ സിങ് ഠാക്കുറിന്‍റെ പരാമര്‍ശം

പ്രഗ്യാ സിങ് താക്കൂർ  രാഹുൽ ഗാന്ധി  കോൺഗ്രസ്  ചാണക്യൻ  Indian Politics  rahul gandhi  Pragya Singh Thakur  ഭാരതീയ ജനതാ പാർട്ടി  BJP  new issue  controversy
Pragya Singh Thakur

ഭോപ്പാൽ :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി ബിജെപി എം പി പ്രജ്ഞ സിങ് ഠാക്കുര്‍. 'ഒരു വിദേശ സ്‌ത്രീക്ക് ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാൻ കഴിയില്ല' എന്ന ചാണക്യന്‍റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു കടന്നാക്രമണം. വിദേശ മണ്ണിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ മുൻ കോൺഗ്രസ് അധ്യക്ഷനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ പ്രജ്ഞ പറഞ്ഞു.

'നിങ്ങൾ ഇന്ത്യയിൽ നിന്നുള്ള ആളല്ല എന്ന് ഞങ്ങൾക്കറിയാം. ഒരു വിദേശ വനിതയിൽ ജനിച്ച മകൻ ഒരിക്കലും രാജ്യസ്‌നേഹിയാവില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി അത് ശരിയാണെന്ന് തെളിയിച്ചു. വിദേശത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെ ഞാൻ അപലപിക്കുന്നു. അദ്ദേഹത്തെ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനത്തിന് അനുവദിക്കരുത്, രാഹുലിനെ പുറത്താക്കണം' - പ്രജ്ഞ സിങ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ യു കെയിലെ പ്രഭാഷണത്തിനെതിരെയാണവര്‍ രംഗത്തെത്തിയത്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ മൈക്കുകള്‍ ഓഫ് ചെയ്യുന്നുവെന്നും ഇന്ത്യൻ ജനാധിപത്യത്തിനെതിരാണ് ഇതെന്നും രാഹുല്‍ ബ്രിട്ടീഷ് പാർലമെന്‍റ് അംഗങ്ങളോട് സംസാരിക്കവെ വിമർശിച്ചിരുന്നു. ഇത്തരത്തില്‍ നരേന്ദ്ര മോദി സർക്കാരിനെ അദ്ദേഹം വിദേശത്ത് കടന്നാക്രമിക്കുകയായിരുന്നു.

ഇന്ത്യയിലെ രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളിലൂടെ രാഹുല്‍ രാജ്യത്തെയും തന്നെ തെരഞ്ഞെടുത്ത ജനങ്ങളെയും അപമാനിക്കുകയാണെന്ന് ഠാക്കുര്‍ ആരോപിച്ചു. പതിറ്റാണ്ടുകളായി കോൺഗ്രസ് രാജ്യം ഭരിച്ചു. തന്നെ പാർലമെന്‍റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നത് രാഹുലിന്‍റെ ആരോപണം മാത്രമാണ്. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കെതിരെ പറയുന്നതിലും നാണക്കേട് മറ്റൊന്നില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

'കോൺഗ്രസ് എപ്പോഴും മഹത്തായ പാർട്ടി ആണെന്ന് സ്വയം അവകാശപ്പെടുന്നു. ഇന്ത്യൻ പാർലമെന്‍റ് നന്നായാണ് പ്രവർത്തിക്കുന്നത്. എന്നാൽ പാർലമെന്‍റ് ശരിയായി പ്രവർത്തിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ല എന്നതാണ് വാസ്‌തവം. സഭകള്‍ ശരിയായി പ്രവർത്തിച്ചാൽ കൂടുതൽ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും അങ്ങനെ സംഭവിച്ചാൽ തങ്ങൾ ഇല്ലാതാകുമെന്നും അവർ കരുതുന്നു, അവർ അസ്‌തിത്വമില്ലാത്തവരായി മാറുന്നതിന്‍റെ വക്കിലാണ്. അവർക്ക് ബുദ്ധി നഷ്‌ടപ്പെട്ടു, അവരെ തെരഞ്ഞെടുത്തവരെ അവര്‍ തന്നെ അപമാനിക്കുകയും രാജ്യത്തെ അവഹേളിക്കുകയും ചെയ്യുകയാണ്' - പ്രജ്ഞ സിങ് ഠാക്കുര്‍ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ യു കെ സന്ദർശന വേളയിലെ പരാമർശങ്ങളോട് അതിരൂക്ഷ ഭാഷയിലാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ മൈക്കുകള്‍ ഓഫ് ചെയ്യുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ ജഗ്‌ദീപ് ധന്‍കര്‍ തന്നെ രംഗത്ത് വന്നിരുന്നു. 'ഈ രാജ്യത്ത് മൈക്കുകള്‍ ഓഫ് ചെയ്യുന്നു എന്ന് ചിലർ രാജ്യത്തിന് പുറത്ത് പോയി പരാതിപ്പെടുന്നു . ശരിയാണ്, അടിയന്തരാവസ്ഥക്കാലത്ത് മൈക്ക് ഓഫ് ചെയ്യുന്ന സമയമുണ്ടായിരുന്നു'- രാഹുലിന്‍റെ ആരോപണം നിഷേധിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ ധൻകർ പ്രസ്‌താവിച്ചു.

രാഹുൽ വിദേശത്ത് ഒരു കുഞ്ഞിനെപ്പോലെ കരയുകയാണ് എന്ന വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും രംഗത്തുവന്നിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സ്വന്തം ജനങ്ങളോടാണ് പറയേണ്ടതെന്നും രാഹുല്‍ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ശിവ്‌രാജ് ചൗഹാന്‍ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details