ചെന്നൈ:കോടനാട് കൊലപാതക കേസിലെ പ്രധാന പ്രതിയായ മലയാളിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തു. തൃശൂർ സ്വദേശി കെ.വി സയനാണ് 10 പ്രതികളിലൊരാളായ മലയാളി. വെസ്റ്റ് സോൺ ഐജി ആർ സുധാകറിന്‍റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് മണിക്കൂറിലധികം പ്രതിയെ ചോദ്യം ചെയ്‌തു.
2017 ഏപ്രിൽ 23നാണ് ജയലളിതയുടെ വിശ്രമ കേന്ദ്രമായിരുന്ന കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ സെക്യൂരിറ്റി റാം ബഹദൂർ (50) കൊല്ലപ്പെടുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ കൃഷ്‌ണ ബഹാദൂറിന് ആഴത്തിൽ മുറിവേറ്റിരുന്നു. ബംഗ്ലാവിന്‍റെ 13 ഗേറ്റുകളിൽ പത്താമത്തേതിലെ ജോലിക്കാരാണ് ആക്രമിക്കപ്പെട്ടത്.
തുടന്ന് പൊലീസ് പ്രതി ചേർത്ത 11 പ്രതികളിൽ ഒന്നാം പ്രതിയായിരുന്ന കനകരാജിന്‍റെ മരണത്തോടെയാണ് കോടനാട് കൊലപാതകക്കേസിലെ ദുരൂഹതകള്‍ വര്‍ധിച്ചത്. പൊലീസ് തിരയുന്നതിനിടെയായിരുന്നു കനകരാജിന്‍റെ മരണം. തൊട്ടുപിന്നാലെ കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ സയനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.
അപകടത്തിൽ സയന്‍റെ ഭാര്യയും മകളും കൊല്ലപ്പെട്ടു. കനകരാജ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സയൻ അപകടത്തിൽപ്പെട്ടത്. എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആത്മഹത്യ ചെയ്‌തതോടെ കേസിലെ ദുരൂഹതകള്‍ വർധിച്ചു
കേസുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ മുൻ അധ്യക്ഷ വി.കെ.ശശികലയെ കഴിഞ്ഞ മാസം പൊലീസ് ചോദ്യം ചെയ്‌തിരുന്നു. അധികാരത്തിലിരിക്കുന്ന സമയത്ത് 900 ഏക്കറോളം പരന്നുകിടക്കുന്ന കോടനാട് എസ്റ്റേറ്റ് ശശികല സ്വന്തമാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ഡിഎംകെ സർക്കാർ അധികാരം ഏറ്റെടുത്തതോടെയാണ് കേസിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്.