കേരളം

kerala

By ETV Bharat Kerala Team

Published : Nov 28, 2023, 10:53 PM IST

ETV Bharat / bharat

സില്‍ക്യാര രക്ഷാദൗത്യം; തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്മാര്‍; രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദന പെരുമഴ

Silkyara Rescue Operation: സില്‍ക്യാര തുരങ്കത്തില്‍ നിന്നും പുറത്തെത്തിച്ച തൊഴിലാളികള്‍ നിരീക്ഷണത്തില്‍. തുരങ്കത്തില്‍ നിന്നും ആദ്യ തൊഴിലാളി പുറത്തെത്തിയത് രാത്രി 8 മണിക്ക്. രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

tunnel  സില്‍ക്യാര രക്ഷാദൗത്യം  തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്മാര്‍  സില്‍ക്യാര തുരങ്കം  Silkyara Rescue Operation  Silkyara Tunnel Rescue Operation Updates
Silkyara Tunnel Rescue Operation Updates

ഉത്തരകാശി: 17 ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ സിൽക്യാര തുരങ്കത്തില്‍ അകപ്പെട്ട മുഴുവന്‍ തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിച്ചു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ 60 മീറ്റര്‍ ആഴത്തിലിറങ്ങിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. റാറ്റ് ഹോള്‍ ഖനിത്തൊഴിലാളികള്‍ തുരങ്കത്തിലൂടെ ആഴ്‌ന്നിറങ്ങിയാണ് രക്ഷാദൗത്യം പൂര്‍ത്തീകരിക്കാനായത്.

റാറ്റ് ഹോള്‍ ഖനി തൊഴിലാളികള്‍ തുരങ്കത്തിലേക്കിറങ്ങിയിട്ട് ഒരു മണിക്കൂറിന് ശേഷമാണ് ആദ്യ തൊഴിലാളിയെ പുറത്തെത്തിച്ചത്. കേന്ദ്രമന്ത്രി വികെ സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി തുടങ്ങിയവര്‍ തുരങ്ക മുഖത്ത് തൊഴിലാളികളെ സ്വാഗതം ചെയ്‌തു. രാത്രി 8 മണിയോടെയാണ് തുരങ്ക മുഖത്ത് ആദ്യ തൊഴിലാളിയെത്തിയത്. തുടര്‍ന്ന് തുരങ്കത്തിനുള്ളില്‍ നിന്നും കുടുങ്ങി കിടന്ന ഓരോരുത്തരെ പുറത്തെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിലെ പ്രധാന നീക്കങ്ങള്‍:

  1. തുരങ്കത്തില്‍ അകപ്പെട്ട് 41 തൊഴിലാളികളിൽ ആരുടെയും ആരോഗ്യ നില ഗുരുതരമല്ല, എന്നിരുന്നാലും വീട്ടിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് എല്ലാവരേയും മെഡിക്കൽ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുസ്‌കർ ധാമി പറഞ്ഞു.
  2. തുരങ്കത്തിന് സമീപം സജ്ജീകരിച്ച താത്‌കാലിക മെഡിക്കല്‍ ക്യാമ്പിലെത്തിച്ച് തൊഴിലാളികളെ പരിശോധനയ്‌ക്ക് വിധേയമാക്കി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമിയും കേന്ദ്രമന്ത്രി വികെ സിങ്ങും തുരങ്കത്തിന് സമീപത്ത് ഉണ്ടായിരുന്നു. ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തി.
  3. രാത്രി 8 മണിയോടെ ആദ്യ തൊഴിലാളിയുമായി ആദ്യ ആംബുലന്‍സ് ദുരന്ത മുഖത്ത് നിന്നും ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. രക്ഷപ്പെടുത്തുന്ന തൊഴിലാളികളെ ചികിത്സിക്കാനായി പ്രത്യേകം തയ്യാറാക്കിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്കാണ് തൊഴിലാളിയെ കൊണ്ടു പോയത്.
  4. തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഠിന പ്രയത്നം കാഴ്‌ച വച്ച റാറ്റ് ഹോള്‍ ഖനി തൊഴിലാളികള്‍ രക്ഷാദൗത്യത്തില്‍ ജനശ്രദ്ദ നേടി.
  5. തുരങ്കത്തില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാന്‍ തിങ്കളാഴ്‌ചയാണ് (നവംബര്‍ 27) റാറ്റ് ഹോള്‍ മൈനിങ് ആരംഭിച്ചത്. ഇടുങ്ങിയ കുഴികളിലൂടെ ഇറങ്ങി ചെന്ന് കല്‍ക്കരി ശേഖരിക്കുന്ന തൊഴിലാളികളാണ് റാറ്റ് ഹോള്‍ മൈനേഴ്‌സ്.
  6. തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായി തുരങ്ക മുഖത്ത് ദിവസങ്ങളോളം കാത്ത് നിന്ന് കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ ദിവസമായിരുന്നു ഇന്ന്. രക്ഷാദൗത്യം ലക്ഷ്യത്തിലെത്തിയതോടെ അവരുടെ മുഖത്ത് ആശ്വാസവും സന്തോഷവും നിറഞ്ഞു.
  7. രക്ഷാദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും ജനങ്ങള്‍ നന്ദി അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ രക്ഷാദൗത്യ സംഘത്തിന് അഭിനന്ദന പ്രവാഹമാണ്.
  8. പ്രസിഡന്‍റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു. തുരങ്കത്തില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ആരോഗ്യത്തോടെ പുറത്തെത്തിച്ച മുഴുവന്‍ പേര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയും നന്ദി അറിയിച്ചു. രക്ഷാ സംഘത്തിന്‍റെ അർപ്പണബോധത്തെയും വൈദഗ്ധ്യത്തെയും സ്ഥിരോത്സാഹത്തെയും അഭിനന്ദിക്കുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു. രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്ക് ധൻസഹായം ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
  9. നവംബര്‍ 12നാണ് ഉത്തരകാശിയിലെ സില്‍ക്യാരയിലെ തുരങ്കത്തില്‍ അപകടമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതോടെ 41 തൊഴിലാളികളാണ് തുരങ്കത്തില്‍ അകപ്പെട്ടത്.
  10. നാല് സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചാർ ധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. 4.5 കിലോമീറ്റർ ദൂരത്തിലാണ് തുരങ്കത്തിന്‍റെ നിര്‍മാണം. ദേശീയ പാതയുടെ തെക്കേ അറ്റത്തുള്ള ധാരാസുവിനെ യമുനോത്രിയുമായി ബന്ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.

also read:സില്‍ക്യാരയിലെ രക്ഷാദൗത്യം; രക്ഷയായത് നിരോധിച്ച ഖനന പ്രക്രിയ; എന്താണ് റാറ്റ് ഹോള്‍ മൈനിംഗ് ?

ABOUT THE AUTHOR

...view details