ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ടുവച്ച അഞ്ച് ഉറപ്പുകളും പാലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ഏറെ ഗുണം ചെയ്‌തുവെന്ന് വിലയിരുത്തപ്പെടുന്ന പ്രകടന പത്രികയിലെ അഞ്ച് പദ്ധതികളും നടപ്പാക്കുമെന്ന് വിധാൻസൗദയിൽ വെള്ളിയാഴ്‌ച ചേര്‍ന്ന മന്ത്രിസഭയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഉള്‍പ്പടെ മുന്‍നിര നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തങ്ങള്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ജാതി മത വിവേചനമില്ലാതെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ഉറപ്പുകള്‍ പാലിക്കപ്പെടുമ്പോള്‍:ഗൃഹ ജ്യോതി, ഗൃഹ ലക്ഷ്‌മി, അന്ന ഭാഗ്യ, ശക്തി, യുവനിധി എന്ന് പേരിട്ടിട്ടുള്ള പദ്ധതികള്‍ക്കാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്. ഇതുപ്രകാരം ഓരോ വീട്ടിനും ഏകദേശം 200 യൂണിറ്റ് സൗജന്യ വൈദ്യുതിയുടെ ഉറപ്പുനല്‍കുന്ന 'ഗൃഹ ജ്യോതി' പദ്ധതി ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. എന്നാല്‍ ജൂലൈ വരെയുള്ള വൈദ്യുതി ബില്ലുകള്‍ ഉപഭോക്താക്കള്‍ അടക്കണമെന്നും അദേഹം വ്യക്തമാക്കി. ബിപിഎൽ കാര്‍ഡുള്ള കുടുംബങ്ങളിലെയും അന്ത്യോദയ കാർഡുടമകളിലെയും എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന 'അന്ന ഭാഗ്യ' പദ്ധതിയും ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. എന്നാല്‍ കുടുംബനാഥയായ സ്‌ത്രീക്ക് പ്രതിമാസം 2000 രൂപ സഹായമായി ലഭ്യമാക്കുന്ന ഗൃഹ ലക്ഷ്‌മി പദ്ധതി ഓഗസ്‌റ്റ് 15 നാണ് ആരംഭിക്കുക.
സംസ്ഥാനത്ത് എസി, ലക്ഷ്വറി ബസുകൾ ഒഴികെയുള്ള പൊതുഗതാഗത ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യമായി യാത്ര ഉറപ്പുനല്‍കുന്ന ശക്തി പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നതായും സിദ്ധരാമയ്യ അറിയിച്ചു. തൊഴില്‍രഹിതരായ ബിരുദധാരികൾക്ക് 3,000 രൂപയും 2022-23ൽ പാസായ തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുമെന്നറിയിച്ചുള്ള യുവനിധി പദ്ധതിയും വൈകാതെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.