മുംബൈ :സഹാറ ഇന്ത്യ സ്ഥാപകനും ചെയർമാനുമായ സുബത്ര റോയ് (75) അന്തരിച്ചു. ദീർഘ നാളായി രോഗബാധിതമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്‌ച അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്‌പിറ്റൽ & മെഡിക്കൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്‌ച രാത്രി 10.30 നാണ് മരിച്ചത് (sahara Group chief Subrata Roy passes away). റീട്ടെയിൽ, റിയൽ എസ്‌റ്റേറ്റ്, ഫിനാൻഷ്യൽ സർവീസ് മേഖലകളിൽ വലിയൊരു ബിസിനസ് സാമ്രാജ്യം സൃഷ്‌ടിച്ച റോയ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. കൂടാതെ മൾട്ടി ലെവൽ മാർക്കറ്റിങ് സൃഷ്‌ടിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മറികടന്ന് ആരോപണ വിധേയനായ തന്‍റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിരവധി റെഗുലേറ്ററി, നിയമ പോരാട്ടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
സഹാറയും സുബത്ര റോയിയും: 1948 ജൂണ്‍ 10 ന് ബിഹാറിലെ അരാരിയയിൽ ജനിച്ച റോയ് സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തത് 1976 ഓടെയാണ്. സഹാറ ഫിനാൻസ് കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്ന് മാറ്റുകയും പിന്നീട് സഹാറയുടെ പ്രവർത്തനം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌തു. 1992ൽ രാഷ്‌ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷ ദിനപത്രവും പിന്നീട് സഹാറ ടിവി, ലണ്ടനിലെ ഗ്രോസ്‌വെനർ ഹാസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്ത് അദ്ദേഹം തന്‍റെ ബിസിനസ് ശൃംഖലയെ വളർത്തിയെടുത്തു.
ഇന്ത്യയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന മനുഷ്യ മൂലധനം ഉത്‌പാദനക്ഷമമായി വഴിതിരിച്ചുവിടുകയും ആളുകളുടെ വീട്ടുവാതിൽക്കൽ തൊഴില്‍ നൽകുകയും ചെയ്‌തുകൊണ്ടാണ് റോയ് തന്‍റെ ബിസിനസ് കെട്ടിപ്പടുത്തത്. സഹാറ സ്വന്തം ഗ്രാമങ്ങളിലും പട്ടണങ്ങളിലും 14 ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷ്യോത്‌പന്നങ്ങള്‍ നൽകിയിരുന്നു. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവായിരുന്നു സഹാറ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കുറഞ്ഞ സമയങ്ങൾക്കുളളിൽ സഹാറയ്‌ക്ക് കഴിഞ്ഞിരുന്നു.
എന്നാൽ ഈ നേട്ടങ്ങൾ ദീർഘനാളത്തേക്ക് കൊണ്ടുപോവാൻ കമ്പനിക്ക് കഴിഞ്ഞില്ല. നിക്ഷേപകരിൽ നിന്ന് കോടികൾ സ്വരൂപിക്കുകയും ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിക്കുകയും ചെയ്‌തെന്ന കേസിൽ 2010 ൽ സെബി അന്വേഷണം ആരംഭിച്ചു. സെബിയുമായുളള തർക്കത്തെ തുടർന്ന് 2011-ൽ സഹാറ ഇന്ത്യ റിയൽ എസ്‌റ്റേറ്റ് കോർപ്പറേഷൻ ലിമിറ്റഡിനും (SIRECL), സഹാറ ഹൗസിങ് ഇൻവെസ്‌റ്റ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിനും (SHICL) ഓപ്ഷണലി ഫുള്ളി കൺവേർട്ടബിൾ ബോണ്ടുകൾ വഴി നിക്ഷേപകരിൽ നിന്ന് സമാഹരിച്ച 24000 കോടി രൂപ തിരികെ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.
അപ്പീലുകളുടെയും ക്രോസ് അപ്പീലുകളുടെയും നീണ്ട നടപടികൾക്ക് ശേഷം സെബിയുടെ നിർദേശങ്ങൾ ശരിവച്ച് രണ്ട് സ്ഥാപനങ്ങളോടും നിക്ഷേപകരിൽ നിന്ന് ശേഖരിച്ച പണത്തിന്‍റെ 15 ശതമാനം പലിശ സഹിതം തിരികെ നൽകാൻ 2012 ആഗസ്‌റ്റ് 31-ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്നാൽ രണ്ട് കമ്പനികളും നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ കോടതിയലക്ഷ്യ കേസിൽ റോയ് സുപ്രീം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് 2014ൽ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ടു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും തന്‍റെ വിവിധ ബിസിനസുകൾ വീണ്ടെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.